മാര്‍ക്ക് ലിസ്റ്റ് വിവാദം; സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമെന്ന് കെ എസ് യു

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെട്ട മഹാരാജാസ് കോളേജ് മാർ‍ക് ലിസ്റ്റ് വിവാദത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ, കെ.എസ്.യു മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡൻ്റ് ഫാസിൽ, ഏഷ്യാനറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിൽ മിന്നൽ വേഗത്തിൽ നടപടിയെടുത്ത പോലീസ്
എന്തുകൊണ്ടാണ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം നേരിടുന്ന കെ.വിദ്യയെ അറസ്റ്റ് ചെയ്യാൻ ഭയക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണെന്ന് സംസ്ഥാന മീഡിയ സെല്‍ കൺവീനർ തൗഫീക്ക് രാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറെക്കാൾ വലിയ ഏകാധിപതിയായി മാറിയെന്നതിന്‍റെ  ഉദാഹരണമാണ് ഇത്തരം കേസുകളെന്നും   ജനാധിപത്യ കേരളത്തിന് അപമാനകരമാണ്  ആഭ്യന്തര വകുപ്പിന്‍റെ  ഈ നടപടിയെന്നും കെ എസ് യു പുറത്തിറക്കിയ  പ്രതിഷേധക്കുറിപ്പില്‍  വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്‍റിനെതിരെ കേസെടുത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കെ.എസ്.യു.

Comments (0)
Add Comment