നഗരസഭക്കെതിരെ മരട് ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഉടമകൾ ഹർജിയിൽ ആരോപിക്കുന്നത്. ഒഴിപ്പിക്കൽ നടപടികളുമായി നഗര സഭ മുന്നോട്ടുപോയാൽ പ്രതിഷേധം ശക്തമാക്കാനാണ് ഉടമകളുടെ തീരുമാനം. അതേസമയം ഫ്‌ലാറ്റുടമകൾ നടത്തിവന്ന റിലേ നിരാഹാര സത്യാഗ്രഹം താത്കാലികമായി നിർത്തിവെക്കാൻ സമരസമിതി തീരുമാനിച്ചു. ഫ്‌ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി ഉദ്യോഗസ്ഥരെത്തിയാൽ വീണ്ടും സമരരംഗത്തിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. തിരുവനന്തപുരത്ത് നടന്ന സർവ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം താത്കാലികമായി നിർത്താൻ ഫ്‌ലാറ്റുടമകൾ തയ്യാറായത്. റിലേ സത്യാഗ്രഹം നാലാം ദിവസത്തിൽ എത്തി നിൽക്കെയാണ് ഫ്‌ലാറ്റുടമകൾ സമരം താത്കാലികമായി നിർത്തിവെച്ചത്.