രാജസ്ഥാനില്‍ ബി.ജെ.പിക്ക് തിരിച്ചടി; മന്‍വേന്ദ്രസിംഗ് കോണ്‍ഗ്രസില്‍

Jaihind Webdesk
Wednesday, October 17, 2018

ജസ്‌വന്ത് സിംഗിന്‍റെ മകനും  രാജസ്ഥാനിലെ സീനിയര്‍ നേതാവുമായ മന്‍വേന്ദ്ര സിംഗ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പെയുള്ള മന്‍വേന്ദ്ര സിംഗിന്‍റെ രാജി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്. വന്‍ ജനപിന്തുണയുള്ള നേതാവാണ് മന്‍വേന്ദ്ര സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്നും മന്‍വേന്ദ്ര സിംഗ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രജ്പുത്ര വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മന്‍വേന്ദ്രയുടെ വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യും.

താമരപ്പൂവിനോട് തോന്നിയ സ്നേഹമായിരുന്നു തന്‍റെ രാഷ്ട്രീയജീവിതത്തില്‍ പറ്റിയ അബദ്ധമെന്ന് മന്‍വേന്ദ്ര സിംഗ് പറഞ്ഞു. സ്വാഭിമാന്‍ റാലിക്കിടെയായിരുന്നു ബി.ജെ.പി വിട്ടുകൊണ്ടുള്ള തീരുമാനം മന്‍വേന്ദ്ര സിംഗ് പ്രഖ്യാപിച്ചത്. പച്ച്പദ്രയില്‍ നടന്ന റാലിയില്‍ മന്‍വേന്ദ്രയുടെ പിതാവ് ജസ്‌വന്ത് സിംഗും അണികളും പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു മന്‍വേന്ദ്രയുടെ കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ടുള്ള പ്രഖ്യാപനം.

മന്‍വേന്ദ്ര സിംഗിന്‍റെ പിതാവും ബി.ജെ.പി.യുടെ പ്രമുഖ നേതാവുമായ ജസ്‌വന്ത് സിംഗ് കഴിഞ്ഞ കുറേനാളായി മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കലാപം ഉയര്‍ത്തിവരികയായിരുന്നു. നോട്ട് നിരോധനം, റഫേല്‍ ഇടപാട്, മോദിയുടെ കോര്‍പറേറ്റ് നയങ്ങള്‍ എന്നിവക്കെതിരെയും ജസ്‌വന്ത് സിംഗ് രംഗത്തുവന്നിരുന്നു.