കൊവിഡ് വ്യാപനം : വാക്സിനേഷന് മുന്‍ഗണന നല്‍കണം ; അഞ്ചിന നിര്‍ദ്ദേശങ്ങളുമായി മോദിക്ക് മന്‍മോഹന്‍ സിങിന്‍റെ കത്ത്

Jaihind Webdesk
Sunday, April 18, 2021

 

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് അഞ്ചിന നിര്‍ദ്ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കത്ത്. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് അദ്ദേഹം പറഞ്ഞു. എത്രയും വേഗം ജനങ്ങളെ വാക്‌സിനേഷന്‍ എടുപ്പിക്കുന്നതിനാകണം സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കത്തിലെ നിർദ്ദേശങ്ങള്‍

1. അടുത്ത ആറു മാസത്തിനിടെ നമ്മൾ എത്ര വാക്‌സിൻ കുത്തിവയ്ക്കും എന്ന് പ്രസിദ്ധപ്പെടുത്തണം. ഇക്കാലയവിൽ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം നിശ്ചയിച്ച് അത് വാക്‌സിൻ നിർമാണക്കമ്പനികൾക്ക് കൈമാറണം. എങ്കിലേ അവർക്ക് സമയാസമയങ്ങളിൽ വാക്‌സിൻ എത്തിക്കാനാകൂ.

2. വാക്‌സിനുകളെ കുറിച്ച് സംസ്ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭിക്കണം. സംസ്ഥാനങ്ങൾക്ക് എത്ര നൽകാനാകും എന്നതിനെ കുറിച്ച് വിവരങ്ങൾ കൈമാറണം. അടിയന്തര ആവശ്യത്തിനായി മൊത്തം വിതരണത്തിന്റെ പത്തു ശതമാനം കേന്ദ്രസർക്കാറിന് കൈവശം വയ്ക്കാം. ഇതിനപ്പുറത്ത്, സംസ്ഥാനങ്ങൾക്ക് ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ സൂചനകൾ ലഭ്യമാകണം.

3.വാക്‌സിനേഷൻ എടുക്കുന്നവർ ആരെല്ലാം എന്നത് നിർണയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് കൂടി കൈമാറണം. ഉദാഹരണത്തിന്, സ്‌കൂൾ അധ്യാപകർ, ബസ്, മുച്ചക്ര, ടാക്‌സി ഡ്രൈവർമാർ, മുനിസിപ്പൽ-പഞ്ചായത്ത് ജീവനക്കാർ, കോടതികയിൽ ഹാജരാകുന്ന അഭിഭാഷകർ, മറ്റു മുന്നണിപ്പോരാളികൾ തുടങ്ങിയവർക്ക് വാക്‌സിൻ നൽകുന്നതിൽ മുൻഗണന വേണമോ എന്ന് സംസ്ഥാന സർക്കാറിന് തീരുമാനിക്കാം. 45 വയസ്സിന് താഴെയുള്ളവർ ആണെങ്കിൽക്കൂടി ഇവർക്ക് വാക്‌സിൻ കുത്തിവയ്ക്കാം.

4. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കൾ. സർക്കാറുകളോടും ശക്തമായ ഇന്റലക്ച്വൽ പ്രൊപ്പേർട്ടി സംരക്ഷണത്തോടുമാണ് നന്ദി പറയേണ്ടത്. കൂടുതലും ഇതിന്റെ ശേഷി സ്വകാര്യമേഖലയിലാണ്. പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ സ്വകാര്യ വാക്‌സിൻ നിർമാതാക്കൾക്ക് അവരുടെ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സഹായം നൽകണം. മറ്റു ആനുകൂല്യങ്ങളും നൽകണം. വാക്‌സിൻ നിർമാതാക്കൾക്ക് നിയമം വഴി നിർബന്ധിത ലൈസൻസ് ഏർപ്പെടുത്തണം. ഇസ്രയേൽ നിലവിൽ ഇത്തരത്തിൽ നിയമം കൊണ്ടുവന്നിട്ടുണ്ട്.

5. ആഭ്യന്തര ആവശ്യത്തിന് വേണ്ട വാക്‌സിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ യൂറോപ്യൻ മെഡിക്കൽ ഏജൻസി, യുഎസ്എഫ്ഡിഎ തുടങ്ങിയ വിശ്വസനീയ ഏജൻസികളുടെ അനുമതി ലഭിച്ച വിദേശ വാക്‌സിനുകൾ ഇറക്കുമതി ചെയ്യണം. അഭൂതപൂർവ്വമായ പ്രതിസന്ധിയെയാണ് നാം അഭിമുഖീകരിക്കുന്നത്.