മാണി സി കാപ്പന് അഞ്ച് വണ്ടിച്ചെക്ക് കേസ്; 4.30 കോടിയുടെ ബാധ്യത; 16 കോടി 70 ലക്ഷം രൂപയുടെ ആസ്തി

Jaihind Webdesk
Saturday, August 31, 2019

കോട്ടയം: പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ അഞ്ച് വണ്ടിച്ചെക്ക് കേസുകളെന്ന് സത്യവാങ്മൂലം. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകളും മറ്റുമായി 4.30 കോടി രൂപ മാണി സി കാപ്പനും ഭാര്യയ്ക്ക് 1.31 കോടി രൂപയും കടബാധ്യതയുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ആകെ 16 കോടി 70 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. ഭാര്യയ്ക്ക് ആകെ 10 കോടി 50 ലക്ഷം രൂപയുടെയും ആസ്തിയുള്ളതായും ഇന്ന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മാണി സി കാപ്പന്റെ പേരില്‍ രണ്ട് വാഹനങ്ങള്‍ സ്വന്തമായുണ്ട്. 2016 മോഡല്‍ സ്വിഫ്റ്റ് കാറിന് 6.1 ലക്ഷവും 2019 മോഡല്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് 22 ലക്ഷവും വിലമതിക്കുന്നു.

പ്രീഡിഗ്രിയാണ് സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത. സ്ഥാനാര്‍ഥിയുടെ പേരില്‍ വിവിധ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ ഇപ്രകാരമാണ്; ആക്‌സിസ് ബാങ്ക് പാല -102791, ഫെഡറല്‍ ബാങ്ക് 173860, ഐ ഡി ബി ഐ കോട്ടയം 51821, സൌത്ത് ഇന്ത്യന്‍ ബാങ്ക് പാലാ 50452, കിസ്‌കോ ബാങ്കിന്റെ പാലായിലെ മൂന്ന് അക്കൌണ്ടുകളിലായി 2413 രൂപ, 321രൂപ, 4361 രൂപയും നിക്ഷേപമുണ്ട്. ഫെഡറല്‍ ബാങ്കിന്റെ ഇലക്ഷന്‍ അക്കൌണ്ടില്‍ 10000 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരില്‍ സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ 59436, കാനറ ബാങ്ക് ഉഴവൂര്‍ ശാഖയില്‍ 17920, കിസ്‌കോ ബാങ്ക് പാലായില്‍ 1736. മാണി സി കാപ്പന്റെ കൈവശം 4.33 ലക്ഷം വിലമതിക്കുന്ന 120 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ കൈവശം 28.8 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വര്‍ണ്ണവുമുണ്ട്.