നാല് പതിറ്റാണ്ട് കാലം മലയാളികളെ ചിരിപ്പിച്ച അനശ്വര കലാകാരന്‍; മാമുക്കോയയുടെ  78 ആം ജന്മവാര്‍ഷികം

 

നാല് പതിറ്റാണ്ട് കാലം മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞുപോയ അനശ്വര കലാകാരന്‍ മാമുക്കോയയുടെ  78 ആം ജന്മവാര്‍ഷികമാണ് ഇന്ന്. മുസ്‌ലീം ഭാഷാശൈലിയില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കലാകാരന്‍ ഇന്നും മലയാളികളുടെ മനസില്‍ തിളങ്ങി നില്‍ക്കുകയാണ്. ഹാസ്യകഥാപാത്രങ്ങളെ വളരെ ലളിതമായി അവതരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍. അസലാമു അലേക്കും വാ അലേക്കും ഉസലാം എന്ന ഗഫൂര്‍ക്കാനെ അറിയാത്ത മലയാളികളുമില്ല.

നാടകനടനായി അഭിനയ രംഗത്ത് എത്തിയ കലാകാരന്‍ 1979ല്‍ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 450 ലധികം ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ച കലാകാരന്‍. മലയാള സിനിമയിലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആദ്യ വ്യക്തിയെന്ന അംഗീകാരവും അദ്ദേഹത്തിന് സ്വന്തം. ബാലേഷ്ണാ… എന്ന വിളിയില്‍ പ്രതിഫലിക്കുന്ന ഹാസ്യം ഇന്നും പ്രേക്ഷരില്‍ ചിരി ഉണര്‍ത്തുന്നതാണ്.

ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്’, ‘വരവേല്‍പ്പ്’, ‘മഴവില്‍ക്കാവടി’, റാംജിറാവു സ്പീക്കിംഗ്’, ‘തലയണ മന്ത്രം’, ‘ശുഭയാത്ര’, ‘ഇരുപതാം നൂറ്റാണ്ട്’, ‘ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്’, ‘പൊന്‍മുട്ടയിടുന്ന താറാവ്’, ‘പട്ടണപ്രവേശം’, ‘ധ്വനി’….-എണ്ണിയാല്‍ തീരില്ല മാമുക്കോയയുടെ സംഭാവനകള്‍. നിരവധി കഥാപാത്രങ്ങളെയാണ് ലളിതമായ ഭാഷയിലൂടെ കോഴിക്കോട്ടുകാരനായ കലാകാരന്‍ മാമുക്കോയ പ്രേക്ഷരകര്‍ക്ക് സമ്മാനിച്ചത്. മലയാളികളുടെ മനസ്സില്‍ ചിരിപടര്‍ത്തുന്ന മുഖമായി മാമുക്കോയ ഇന്നും നിലനില്‍ക്കുന്നു…

Comments (0)
Add Comment