കൊൽക്കത്ത: ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് ചരിത്ര വിജയം . 58,389 വോട്ടിനാണ് ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിനെ മമത പരാജയപ്പെടുത്തിയത്. 84,709 വോട്ടുകള്‍ മമത നേടിയപ്പോള്‍ ബിജെപി സ്ഥാനാർത്ഥിക്ക് നേടാനായത് 26,320 വോട്ടുകള്‍ മാത്രം. കോൺഗ്രസ് പാർട്ടിയുടെ പിന്തുണയോടെയാണ് ഭവാനിപൂരില്‍ മമത അംഗത്തിനിറങ്ങിയത്. 30 വർഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിന്‍റെ സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് 4200 ഓളം വോട്ടുകള്‍ മാത്രം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും മത്സരിച്ച മമതാ ബാനർജി ബിജെപി നേതാവും മുൻ തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം ഒഴിയേണ്ടിവരുമായിരുന്നു. മമതയെ തോൽപ്പിക്കാൻ ബിജെപി ശക്തമായ പ്രചരണമാണ് നടത്തിയത്. ഭവാനിപൂർ, സംസർഗാനി, ജംഗിപൂർ എന്നവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.