മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും; കെ.ടി.ജലീൽ അൻവറിന്‍റെ പാത പിന്തുടരും: ചെറിയാൻ ഫിലിപ്പ്

 

തിരുവനന്തപുരം: മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സിപിഎം പാര്‍ട്ടി ചാനല്‍ ചെയർമാനായ മമ്മൂട്ടിയെ കാൽ നൂറ്റാണ്ടിലേറെയായി സിപിഎം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്‍റെ പേരിലാണെന്നും ചെറിയൻ ഫിലിപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സിപിഎം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണെന്നും ചെറിയാൻ ഫിലിപ്പിന്‍റെ കുറിപ്പിലുണ്ട്.

എംഎൽഎ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്. മുസ്‌ലിം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബിജെപിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി. കെ.ടി.ജലീൽ അൻവറിന്‍റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്. കോൺ​ഗ്രസിൽ നിന്ന് വന്നവർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു.

Comments (0)
Add Comment