പശ്ചിമ ബംഗാളിലെ മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. സ്ഥാനാർഥികളിൽ 41 ശതമാനവും വനിതകളാണ്. വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ബി.ജെ.പി ശ്രമം തുടങ്ങിയെന്ന് മമത ബാനർജി ആരോപിച്ചു.
ഉത്തർപ്രദേശ് പോലെ ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൻറെ മേധാവിത്വം ഇല്ലാതാക്കാൻ 42 മണ്ഡലങ്ങളിലും ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മേൽനോട്ടത്തിൽ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബി.ജെ.പി. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സി.പി.എം അടക്കം ഇടത് പാർട്ടികളും പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. ഇത്തരമൊരു ഘട്ടത്തിലാണ് സ്ഥാനാർഥി നിർണ്ണയം നേരത്തെ പൂർത്തീകരിച്ച് തൃണമൂൽ കോൺഗ്രസ് മേൽക്കൈ നേടിയിരിക്കുന്നത്.ബി.ജെ.പിയുടെ സിറ്റിംഗ് എം.പിയും ഗായകനും അവതാരകനുമായ ബാബുൾ സുപ്രിയോക്കെതിരെ അഭിനയേത്രി മൂൺമൂൺ സെന്നിനെയാണ് അസൻസോൾ മണ്ഡലത്തിൽ ടി.എം.സി രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ ഇവിടെ താരയുദ്ധത്തിന് വഴിതുറന്നു. റായ് ഗഞ്ചിൽ സി.പി.എം പി.ബി അംഗം മുഹമ്മദ് സലീമിനെതിരെ സിറ്റിംഗ് എം.എൽ.എ കനയ്യലാൽ അഗർവാൾ മത്സരിക്കും. 10 സിറ്റിംഗ് എം.പിമാരെ മമത ഇത്തവണ ഒഴിവാക്കി.