മലപ്പുറം പരാമർശം: ‘എന്തോ ഒളിക്കുന്നു’; മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയിൽ ഗവർണറുടെ കത്ത്

 

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയിൽ ഗവർണറുടെ കത്ത്. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും  പറഞ്ഞു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതിയത്. ഒപ്പം താൻ ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും ഗവർണർ പറയുന്നു.

ഇരുവരും ഹാജരാകാതിരുന്നത് ഭരണഘടന ബാധ്യത നിറവേറ്റാത്തതായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകി. തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിർവ്വഹിക്കാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് തനിക്കറിയണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് താൻ വിശദീകരണം ആവശ്യപ്പെട്ടതെന്നും ​ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. നാല് മണിക്ക് രാജ്ഭവനിലെത്താൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നൽകി. സ്വർണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവിൽ വന്ന അഭിമുഖത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ നടപടി. ദേശവിരുദ്ധ പ്രവർത്തനം എന്താണെന്നും ദേശ വിരുദ്ധർ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.

Comments (0)
Add Comment