മക്കയില്‍ മൂന്ന് ഉച്ചകോടികള്‍; അറബ് ഐക്യം ശക്തിപ്പെടുത്തുക ലക്ഷ്യം

അറബ് ഐക്യം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള മൂന്ന് ഉച്ചകോടികൾക്ക് ഇന്ന് മക്കയിൽ തുടക്കം. സൗദിയുടെ ഉപരോധം നിലനിൽക്കുന്ന ഖത്തർ അടക്കം 6 അംഗരാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
അറബ്, ഇസ്ലാമിക ഐക്യം ശക്തിപ്പെടുത്താനും മേഖലയുടെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഉച്ചകോടികൾ.

ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുമ്പോൾ തന്നെയാണ് ഉച്ചകോടിയിലേക്ക് സൗദി ക്ഷണിച്ചത്. ഉച്ചകോടിക്കായി ഖത്തർ പ്രധാനമന്ത്രിയും സംഘവും എത്തിയ വിമാനമാണ്, 2 വർഷത്തിനിടെ ആദ്യമായി സൗദിയിലെത്തുന്ന ഖത്തർ വിമാനം. ഖത്തർ അടക്കമുള്ള 6 അംഗരാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്നത്തെ ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് വൻ പ്രാധാന്യമാണ് നിരീക്ഷകർ കാണുന്നത്. സൗദി എണ്ണക്കപ്പലുകൾക്കും വിതരണ കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണം, മക്ക, ജിദ്ദ തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണശ്രമം, യെമനിൽ ഹൂതികൾക്കെതിരെയുള്ള യുദ്ധം, യു.എസ് ഇറാൻ സംഘർഷം എന്നിവ മുഖ്യചർച്ചയാകും.

നാളെ ചേരുന്ന ഇസ്ലാമിക സഹകരണ കൗൺസിൽ ഉച്ചകോടിയും ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഒന്നാം തീയതി അറബ് ലീഗ് ഉച്ചകോടിയും ചേരും. ‘ഭാവിക്കു വേണ്ടി കൈകോർത്ത്’ എന്നതാണ് ഉച്ചകോടികളുടെ പൊതുവിഷയം. പലസ്തീൻ, വിവിധ രാജ്യങ്ങളിലെ ഭീകരവാദപ്രശ്‌നങ്ങൾ തുടങ്ങിയവയും ചർച്ചയാകും. സൗദി ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും. 57 രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയില്‍ പങ്കെടുക്കും.

arab summitsmakkah
Comments (0)
Add Comment