ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ക്ഷേത്രദര്‍ശനം നടത്തിയ ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

Jaihind News Bureau
Wednesday, April 8, 2020

കൊവിഡ് ബാധയെത്തുടർന്ന് രാജ്യം അതീവ ജാഗ്രത പാലിക്കുന്ന അവസരത്തില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ക്ഷേത്രദര്‍ശനം നടത്തി ബിജെപി എംഎല്‍എ. സംഭവം വിവാദമായതോടെ എംഎല്‍എയ്ക്കെതിരേ കേസ് എടുത്തു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംഎല്‍എ ആയ സുജിത് സിംഗ് താക്കൂറാണ് വിവാദ നായകന്‍. മഹാരാഷ്ട്രയില്‍ കൊവി‍ഡ് മരണസംഖ്യ വര്‍ധിക്കുന്ന ആശങ്ക നിലനില്‍ന്നതിനിടെയാണ് ബിജെപി എംഎല്‍എ തന്നെ നിർദ്ദേശങ്ങള്‍ പാലിക്കാതെ അണികളുമൊത്ത് ക്ഷേത്രദർശനം നടത്തുന്നത്.

സോലാപൂര്‍ ജില്ലയിലെ പാണ്ഡാര്‍പുരിലെ ക്ഷേത്രത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ എംഎല്‍എ ദര്‍ശനം നടത്തിയത്. തിരക്ക് ഒഴിവാക്കാന്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ടിരിക്കുമ്പോഴാണ് ബിജെപി എംഎല്‍എയുടെ ക്ഷേത്ര സന്ദര്‍ശനം. ഈ മാസം നാലാം തീയതി ഏതാനും പേര്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ എംഎല്‍എ ചിത്രങ്ങളും എടുത്തിരുന്നു. സംഭവം വിവാദമായതോടെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സുജിത് സിംഗ് താക്കൂറിനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഐപിസിയിലെ വിവിധ വകുപ്പുകള്‍, ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ക്ഷേത്രദർശനത്തെ ന്യായീകരിക്കുന്ന നിലപാട് എംഎല്‍എ സ്വീകരിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ക്ഷേത്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്നും ഒരു പ്രോട്ടോക്കോള്‍ ലംഘനവും നടന്നിട്ടില്ലെന്നുമാണ് എംഎല്‍എ പറയുന്നത്. ‘ക്ഷേത്രത്തില്‍ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം മുമ്പ് ക്ഷേത്രം ഭാരവാഹികളില്‍ നിന്ന് എനിക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഞാന്‍ ക്ഷേത്രത്തില്‍ പോയത് ‘ – എന്നും സുജിത് സിംഗ് താക്കൂര്‍ ന്യായീകരിച്ചു.

മഹാരാഷ്ട്രയില്‍ കൊവി‍ഡ് മരണസംഖ്യ വര്‍ധിക്കുന്ന ആശങ്ക നിലനില്‍ക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ രോഗം ബാധിക്കുന്നതിനോടൊപ്പം ധാരാവിയിലും രോഗ വ്യാപനത്തെ പിടിച്ച് നിർത്താനാവുന്നില്ല എന്നതും ഇവിടെ കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ട്. ഇതിനിടെയാണ് ബിജെപി എംഎല്‍എ തന്നെ നിർദ്ദേശങ്ങള്‍ പാലിക്കാതെ അണികളുമൊത്ത് ക്ഷേത്രദർശനം നടത്തുന്നത്.