ലോക്ക് ഡൗണിന് ശേഷം ലോട്ടറി വിൽപ്പന ഇന്ന് പുനരാരംഭിച്ചെങ്കിലും വരുമാനമാർഗ്ഗം സാധാരണ നിലയിൽ എത്താൻ എത്ര നാളെടുക്കും എന്ന് ഉറപ്പില്ലാതെ കച്ചവടക്കാർ. സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മേഖലയിലെ സാധാരണക്കാരേ സർക്കാർ അവഗണിച്ചു എന്നും ആരോപണം.
കൊവിഡ് 19 മൂലം നറുക്കെടുപ്പ് മാറ്റിവെച്ച 75 ദിവസം പിന്നിട്ട 40 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ വിൽപ്പന നടത്തണം എന്നുള്ള സർക്കാരിന്‍റെ പിടിവാശി ഈ മേഖലയെ തകർക്കുന്നതിന് തുല്യമാണെന്നാണ് ലോട്ടറി കച്ചവടക്കാരുടെ ആരോപണം. പ്രത്യേക സാഹചര്യത്തിൽ ടിക്കറ്റിന്‍റെ മുഖവില കുറയ്ക്കണം എന്നുള്ള ട്രേഡ് യൂണിയനുകളുടെ ആവശ്യവും സർക്കാർ അംഗീകരിച്ചില്ല.
ക്ഷേമനിധി അംഗങ്ങളായവർക്ക് 1000 രൂപ ധനസഹായം കിട്ടി എന്നതാണ് ആകെ കിട്ടിയ സഹായം. എന്നാൽ ക്ഷേമനിധിയിൽ അംഗത്വമില്ലാത്ത 50 വയസ്സിന് മുകളിൽ പ്രായമുളള നിരവധി പേർ ഈ മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. വിൽക്കാനുള്ള ടിക്കറ്റ് എടുക്കാൻ കച്ചവടക്കാർക്കും ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കാൻ സാധാരണക്കാരനും പണമില്ല.