ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കും; കേരളത്തില്‍ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Jaihind Webdesk
Friday, February 1, 2019

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാനത്തു 2.54 കോടി വോട്ടര്‍മാര്‍ ആണുള്ളത്. ഇതില്‍ വനിതകള്‍ 1.31 കോടി. പുരുഷന്‍മാര്‍ 1.22 കോടി. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത് 30,47,923 രണ്ടാമത് തിരുവനന്തപുരം 26,54,470. കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു മാസം കൊണ്ടു 3.43 ലക്ഷം വോട്ടര്‍മാര്‍ കൂടി. ഇതില്‍ 119 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പു കമ്മീഷന്‍ ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ 1950. മുഖ്യ തിരഞ്ഞെടുപ്പു ഓഫീസറുടെ കാര്യാലയത്തിലും ഹെല്‍പ് ലൈന്‍ 18004251965. മരിച്ചതോ സ്ഥലം മാറിയതോ പേര് ഇരട്ടിച്ചതോ ആയ 1,15,00 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുകാലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വടക്കന്‍ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.