ലോക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

Jaihind Webdesk
Thursday, May 6, 2021

തിരുവനന്തപുരം : കേരളത്തിലെ ലോക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി. അടിയന്തരപ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുകളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്സി ഉപയോഗിക്കാം.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മല്‍സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം.

എല്ലാത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും. ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികള്‍ക്ക് വിലക്ക്. മൃതദേഹ സംസ്കാരത്തിന് പരമാവധി 20 പേര്‍. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍. റജിസ്റ്റര്‍ ചെയ്യണം. വിവാഹച്ചടങ്ങിന് പരമാവധി 20 പേര്‍. പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. രജിസ്ട്രേഷന്‍ വേണം.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ 10 മുതല്‍ 1 മണി വരെ. ഐടി, ഐടി അനുബന്ധസ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. മാസ്ക്, സാനിറ്റൈസര്‍ തുടങ്ങി കോവിഡ് പ്രതിരോധസാമഗ്രികള്‍ നിര്‍മിക്കുന്നവ തുറക്കാം. വാഹനങ്ങളും അത്യാവശ്യ ഉപകരണങ്ങളും റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാം. കൊവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാം.