വഖഫ് ഭേദഗതി ബില്ല് സംയുക്ത പാർലമെന്‍റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരം: കൊടിക്കുന്നിൽ സുരേഷ് എംപി

 

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ വഖഫ് ഭേദഗതി ബില്‍ സംയുക്ത പാർലമെന്‍റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽ നടന്ന ലോക്സഭയിലെ കാര്യോപദേശക കമ്മിറ്റിയിലാണ് വിവാദ ബില്ലിനെ പറ്റി ആദ്യമായി ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു അറിയിച്ചതും ബില്ല് വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യവും പറഞ്ഞത്. കാര്യോപദേശക കമ്മറ്റിയിലെ കോൺഗ്രസിന്‍റെ പ്രതിനിധി എന്ന നിലയിൽ അപ്പോൾ തന്നെ ബില്ലിന്‍റെ അവതരണത്തെ പറ്റിയുള്ള ശക്തമായ എതിർപ്പ് അറിയിച്ചിരുന്നതായി കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

ഇന്ത്യാ മുന്നണിയുടെ തീരുമാനപ്രകാരം സഖ്യത്തിലെ എംപിമാർ എല്ലാം തന്നെ ബില്ലിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ബില്ല് അവതരണവേളയിൽ പാർലമെന്‍റിൽ നടത്തിയത്. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിന്മേൽ കത്തിവെക്കുന്ന ഇത്തരം ബില്ലുകൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Comments (0)
Add Comment