തിരുവനന്തപുരം : മിൽമ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടതുസർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വളഞ്ഞ വഴിയിലൂടെ യൂണിയന്‍ പിടിച്ചെടുക്കുന്നതിനു വേണ്ടിയാണ് സർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നതെന്ന് പ്രതിപക്ഷനേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമഭേദഗതിക്ക് ശ്രമിക്കുന്നത്. നാമനിർദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നത് വളഞ്ഞ വഴിയിലൂടെ യൂണിയന്‍ പിടിച്ചടക്കാൻ വേണ്ടിയാണെന്ന് ഗുരുതര ആരോപണവുമായാണ് പ്രതിപക്ഷനേതാവ് രംഗത്തുവന്നിരിക്കുന്നത്. ഇതിനുവേണ്ടിയാണ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ സെക്ഷന്‍ 28, സബ്സെക്ഷന്‍ 8 എന്നിവ ഭേദഗതി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമെ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വോട്ടവകശമുള്ളൂ. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങള്‍ക്ക് കൂടി വോട്ടവകാശം നല്‍കുന്നത് റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കും. സര്‍ക്കാര്‍ നിദ്ദേശച്ചിരിക്കുന്ന ഭേദഗതികള്‍ ഏകപക്ഷീയവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14-ന്‍റെ നേരിട്ടുള്ള ലംഘനവുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.