കേരളത്തില്‍ ക്രമസമാധാനനില പൂർണമായി തകർന്നു; പി ആർ ഏജൻസികളെ കൊണ്ട് ഒന്നാമതെന്ന് പറഞ്ഞ സർക്കാർ കേരളത്തെ നാണംകെടുത്തി: രമേശ് ചെന്നിത്തല| VIDEO

Jaihind News Bureau
Tuesday, September 8, 2020

 

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില പൂർണമായി തകർന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് നിയമവാഴ്ച്ച നടത്താൻ സാധിക്കുന്നില്ല. ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷമില്ല. ഏത് അക്രമവും യഥേഷ്ടം നടത്താൻ സാധിക്കുന്ന തരത്തിൽ കേരളം മാറി. ഭരണത്തിലുള്ള സർക്കാരിന്‍റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് രോഗികൾക്ക് പോലും സുരക്ഷയില്ലാതായി. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തിന്‍റെ ലോക മാതൃക ഇതാണോയെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യമന്ത്രിക്ക് ധാർമികതയുണ്ടെങ്കിൽ രാജിവെക്കണം. കൊവിഡ് രോഗി ആംബുലന്‍സില്‍ പീഡനത്തിനിരയായതിന്‍റെ ഉത്തരവാദിത്വം സർക്കാരിനാണ്. പി ആർ ഏജൻസികളെ കൊണ്ട് വാഴ്ത്ത് പാട്ടുകൾ നടത്തിയ സർക്കാരിന് ഇക്കാര്യത്തില്‍ മൗനമാണ്. ഗുണ്ടകൾ തമ്മിലുള്ള കൊലപാതകം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കേണ്ടെതില്ല. കാണാതെ പോയവരെ എന്ത് കൊണ്ട് പൊലീസ് കണ്ടെത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എസ്.പി കള്ള പ്രചരണം നടത്തുകയാണ്.

ഭരണത്തിന്‍റെ തണലിലാണ് മയക്ക് മരുന്ന് കടത്ത് നടക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനെ രക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. ലഹരി മാഫിയയെ സഹായിക്കാനാണ് സർക്കാർ ശ്രമം. വിഷയത്തില്‍ പ്രതിഷേധിച്ച് 22 ന് സെക്രട്ടറിയേറ്റിന് മുന്നിൽ യുഡിഎഫ് സത്യാഗ്രഹം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

https://www.facebook.com/JaihindNewsChannel/videos/318069312972565