ഭരണത്തലവന് പോലും പുറത്തിറങ്ങാനാവാത്ത രീതിയിൽ ക്രമസമാധാനം തകർന്നു; കേരള പോലീസ് വന്ധീകരിക്കപ്പെട്ടെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: കേരളത്തിന്‍റെ ഭരണത്തലവന് പോലും പുറത്തിറങ്ങാനാവാത്ത രീതിയിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് ഗവർണറേടുള്ള വൈരാഗ്യം തീർക്കാൻ ഇത്തരത്തിൽ സ്വന്തം പാർട്ടിയിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായിപ്പോയി. ഗവർണർ തെറ്റായ തീരുമാനങ്ങൾ എടുത്താൽ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാർഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണം കെട്ട രീതി ഒരു സർക്കാരിനും ചേർന്നതല്ല. സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ
ക്രമസമാധാനനിലയും പൂർണ്ണമായും തകർന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോടികൾ പൊടിച്ച് നടത്തുന്ന പിണറായിയുടെ സുരക്ഷ ഇപ്പോൾ ക്രിമിനലുകൾ ഏറ്റെടുത്തിരിക്കുകയാണ്. ആ ക്രിമിനലുകളെ വെച്ച് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ മോഹം കൈയിൽ വെച്ചാൽ മതിയെന്നും ഭരണത്തലവനായ ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്ത രീതിയിൽ കേരള പോലീസ് വന്ധീകരിക്കപ്പെട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment