‘മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനാ കേന്ദ്രമായി തരംതാണു; നടക്കുന്നത് അഴിമതി മാത്രം’ വിരട്ടല്‍ വേണ്ടെന്ന് ലത്തീന്‍ അതിരൂപത; മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ലത്തീൻ അതിരൂപത. ശനിയാഴ്ച ഉണ്ടായ സംഘർഷം സിപിഎമ്മിന്‍റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് നടന്നതെന്ന് വിഴിഞ്ഞം തുറമുഖ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയ സർക്കാർ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിരട്ട് ഏറാൻമൂളികളായ അനുയായികളോട് മതിയെന്നും തങ്ങളോട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനക്കാരുടെ കേന്ദ്രമായി മാറിയെന്നും പിണറായി വിജയൻ നേരിട്ട് നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും ഫാദർ തിയോഡോഷ്യസ് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെയും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്‍റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് കഴിഞ്ഞ ദിവസം ഗുണ്ടകൾ അഴിഞ്ഞാടിയതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉയർത്തി. 500 രൂപയും ബിരിയാണിപ്പൊതിയും നൽകി കൊണ്ടുവന്ന ഗുണ്ടകളാണ് അവിടെ അക്രമം അഴിച്ചുവിട്ടതെന്നും പോലീസ് നോക്കി നിന്നെന്നും ഫാദർ തിയോഡോഷ്യസ് പറഞ്ഞു.

അതേസമയം അക്രമം അഴിച്ചുവിട്ട ഗുണ്ടകളെ സ്വതന്ത്രമായി വിട്ട് സംഭവ സ്ഥലത്തില്ലാത്ത വൈദികർക്കെതിരെ പോലും കേസെടുക്കുകയാണ് പോലീസ് ചെയ്തതെന്ന് ഫാദർ തിയോഡോഷ്യസ് കുറ്റപ്പെടുത്തി. നിലനിൽപ്പിനായി സമരമുഖത്തുള്ള വൈദികർ ഉൾപ്പെടെ 94 പേർക്കെതിരെ കേസെടുത്ത നടപടി ലജ്ജാകരമാണ്. അനുമതിയില്ലാതെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്ന അദാനിക്കെതിരായാണ് പിണറായി വിജയന്‍റെ പോലീസ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി ഭരണത്തിൽ അഴിമതി മാത്രമാണ് നടക്കുന്നതെന്നും ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് കൂട്ടിച്ചേർത്തു.

 

https://www.youtube.com/watch?v=JFmNmEw8BMU

Comments (0)
Add Comment