ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവിധയിടങ്ങളില്‍ ഇന്നും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍മാരായ കെ.എസ് ശബരീനാഥന്‍ എംഎല്‍എ, എന്‍ എസ് നുസൂര്‍,എസ്.എം ബാലു, ജില്ലാ പ്രസിഡന്‍റ് സുധീര്‍ ഷാ പാലോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.കളക്ടറേറ്റിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി മാർച്ച് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ച് സംഘർഷത്തില്‍ കലാശിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി.എം നിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ, ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്‍റ് ആർ ഷഹീൻ, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് നിഹാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.
തൃശൂരില്‍ ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ മുൻ എം എൽ എ എം.പി വിൻസന്‍റ് ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് കെ എസ് യു പ്രവർത്തകർ വേങ്ങര എഇഒ ഓഫീസ് ഉപരോധിച്ചു. സമരം വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ് സഫീർ ബാബു ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് കെ.എസ്.യുവിന്‍റെ ഉപരോധ സമരം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനി സർക്കാറിന്‍റെ വികലമായ നയത്തിന്‍റെ രക്തസാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, എ.എ.അജ്മൽ, മുൻ മേയർ ടോണി ചമ്മിണി എന്നിവർ സംസാരിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
https://www.facebook.com/JaihindNewsChannel/videos/2575426002725915