പോലീസിന്റെ നരനായാട്ട്: കെ.എസ്.യു നാളെ (ജൂലൈ 4) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Jaihind Webdesk
Wednesday, July 3, 2019

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിലപാടില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധഭാഗമായി നാളെ സംസ്ഥാനവ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

12.30 ഓടു കൂടി എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ കെ.എസ്.യു മാര്‍ച്ചിന് നേരെ പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മാര്‍ച്ചിനുനേരെ ജലപീരങ്കിയും, ഗ്രനേഡും പ്രയോഗിച്ച പോലീസ് തുടര്‍ന്ന് ലാത്തിച്ചാര്‍ജും നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. വനിതാ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

അപൂര്‍ണമായ ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കുക, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുക, സ്വാശയ മെഡിക്കല്‍ പ്രവേശനത്തിലെ അവ്യക്തതകള്‍ നീക്കാന്‍ സര്‍ക്കാര്‍ തയാറാകുക, അഭിമന്യു വധത്തിലെ പ്രതികളെ പിടിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, പോളിടെക്നിക്ക് കോളേജുകളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.