ഗവർണറുടെ വെല്ലുവിളി ഏറ്റെടുത്ത് കെ.എസ്.യു നേതാവ് : പൗരത്വ ഭേദഗതി നിയമത്തിന്മേൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് അജ്മൽ കരുനാഗപ്പള്ളി

Jaihind News Bureau
Tuesday, December 31, 2019

“നിയമത്തോട് എതിർപ്പ് ഉള്ളവരെ ചർച്ചയ്ക്ക് വെല്ലുവിളിച്ച ഗവർണറുടെ നിലപാട് ആത്മാർഥത ഉള്ളത് ആണെങ്കിൽ ചർച്ചയ്ക്കുള്ള സമയവും സ്ഥലവും അദ്ദേഹം തീരുമാനിക്കട്ടെ…” ചർച്ചയ്ക്കായുള്ള ഗവർണറുടെ ക്ഷണം സ്വീകരിക്കുന്നുവെന്ന് അറിയിച്ച് കെ.എസ്.യു നേതാവ് അജ്മൽ കരുനാഗപ്പള്ളി. ഭരണഘടനാപദവികളിൽ ഉള്ളവർ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും അജ്മല്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമം കോൺഗ്രസിന്‍റെയും ഗാന്ധിയുടെയും ആശയം ആണെന്ന ഗവർണറുടെ പ്രസ്താവന പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നും അതിന് ആരും തയ്യാറാകുന്നില്ലെന്നും എല്ലാവരും അനാവശ്യ പ്രതിഷേധങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്നും ഗവർണർ അടുത്തിടെ പ്രതികരിച്ചിരുന്നു. എന്നാൽ, പൗരത്വഭേദഗതി നിയമത്തിന്മേലുള്ള ചർച്ചയ്ക്കായുള്ള ഗവർണറുടെ ക്ഷണം താൻ സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് തിരുവനന്തപുരം ഗവ:ലോ കോളേജിലെ മൂന്നാം വർഷ പഞ്ചവത്സര നിയമ വിദ്യാർത്ഥിയും കെ.എസ്.യു നേതാവുമായ അജ്മൽ കരുനാഗപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പ്രസ്താവനകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് തന്നെ ചർച്ചയ്ക്കുള്ള സന്നദ്ധത രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചതായും അജ്മൽ ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഭരണഘടനാപദവികളിൽ ഉള്ളവർ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൗരത്വഭേദഗതി നിയമം കോൺഗ്രസിന്‍റെയും ഗാന്ധിയുടെയും ആശയം ആണെന്ന ഗവർണറുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നും പറഞ്ഞ അജ്മൽ നിയമം ഭരണഘടനാപരമാണെന്ന് പറയുവാനുള്ള അധികാരം എക്സിക്യൂട്ടീവിന്‍റെ ഭാഗമായ ഗവർണർക്ക് അല്ലെന്നും ജൂഡീഷ്യറിക്ക് ആണെന്നും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചുള്ള കത്തിൽ വ്യക്തമാക്കി.

നിയമത്തോട് എതിർപ്പ് ഉള്ളവരെ ചർച്ചയ്ക്ക് വെല്ലുവിളിച്ച ഗവർണറുടെ നിലപാട് ആത്മാർഥത ഉള്ളത് ആണെങ്കിൽ ചർച്ചയ്ക്കുള്ള സമയവും സ്ഥലവും അദ്ദേഹം തീരുമാനിക്കട്ടെ എന്നും അജ്മൽ പ്രതികരിച്ചു.

നേരത്തേ അഭിഭാഷകനായ ഹരീഷ് വാസുദേവനും ഗവർണറുടെ ക്ഷണം സ്വീകരിക്കുന്നതായി വ്യക്തമാക്കിയിരുന്നു.