കെ.എസ്ആർടിസിയിൽ പ്രതിസന്ധിക്ക് അയവില്ല. ധനവകുപ്പ് 30 കോടി അനുവദിച്ചെങ്കിലും വിഷുവിന് മുൻപ് ശമ്പളം നല്‍കാനാകില്ല. ശമ്പളവും കുടിശികയും നൽകാൻ 97 കോടി രൂപയാണ് വേണ്ടത്. ഇതിൽ 75 കോടി രൂപയാണ് ധനവകുപ്പിനോട് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചത് മുപ്പത് കോടി മാത്രം. ബാക്കി തുക സ്വന്തം കളക്ഷനിൽ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. ഇതോടെയാണ് കെഎസ്ആര്‍ടിസിയിലെ ഇടതുയൂണിയനുകള്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.
എല്ലാ മാസവും 5ാം തീയതി ശമ്പളം തരാമെന്ന് പറഞ്ഞു പറ്റിച്ച മാനേജ്മെന്‍റിനെ പിരിച്ചുവിടണമെന്നാണ് സിഐടിയു ന്‍റെ ആവശ്യം. സർക്കാരിനെ വെട്ടിലാക്കുന്നതാണ് സിഐടിയു, എഐടിയുസി യൂണിയനുകളുടെ സമരം. കോൺഗ്രസ് അനുകൂല ടി.ഡി.എഫ്, ബിജെപി അനുകൂല ബി.എം.എസ് യൂണിയനുകളും ശമ്പളം വൈകുന്നതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.