മകനെ സിപിഎമ്മുകാർ കരുതിക്കൂട്ടി കൊന്നതാണ്; പിന്നിൽ ഗൂഢാലോചന’; കൃപേഷിന്‍റെ അച്ഛൻ

Jaihind Webdesk
Monday, February 18, 2019

കാസർകോട്: മകന് സി.പി.എമ്മിന്‍റെ വധഭീഷണിയുണ്ടായിരുന്നതായി കൃപേഷിന്‍റെ പിതാവ്.  സിപിഎമ്മുകാർ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ”നിർധന കുടുംബമാണ് തന്‍റേത്. ഇങ്ങനെയൊരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏക മകനായിരുന്നു. രാഷ്ട്രീയസംഘർഷങ്ങളിൽ അവന്‍റെ പഠിത്തവും മുടങ്ങി.” കൃപേഷിന്‍റെ അച്ഛൻ പറയുന്നു.”നേരത്തേ സിപിഎമ്മുകാരുമായി രാഷ്ട്രീയതർക്കവും സംഘർഷവുമുണ്ടായിരുന്നു. സിപിഎമ്മിന്‍റെ ലോക്കൽ കമ്മിറ്റി അംഗവുമായി സംഘർഷമുണ്ടായിരുന്നു. ഇനി പ്രശ്നങ്ങളിൽ പെട്ടാൽ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞതാണ്. സിപിഎമ്മുകാർ കൊല്ലുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇനി എന്ത് ചെയ്യണമെന്നറിയില്ല.” എന്ന് കൃപേഷിന്‍റെ പിതാവ് പറയുന്നു. കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും എഫ്.ഐ.ആറില്‍ വ്യക്തമാണ്.

കൊല്ലപ്പെട്ട ശ്യാംലാലിന്‍റേയും കൃപേഷിന്‍റേയും ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോർട്ട്. ശരത് ലാലിന് കഴുത്തിന്‍റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്‍ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മിൽ കൂടിക്കലർന്ന രീതിയിൽ മാരകമായ മുറിവുകളാണ് കാലുകളിൽ.  കൃപേഷിന്‍റെ നെറ്റിയുടെ തൊട്ടുമുകളിൽ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്‍റീമീറ്റർ നീളത്തിലും രണ്ട് സെന്‍റീമീറ്റർ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകർന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്‍ലാൽ മരിച്ചത്. കൊടുവാൾ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.