മകളേ മാപ്പ്; വണ്ടിപ്പെരിയാറില്‍ കെപിസിസി ജനകീയ കൂട്ടായ്മ ജനുവരിയില്‍

 

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ‘മകളേ മാപ്പ്’ എന്ന പേരില്‍ ജനകീയ കൂട്ടായ്മ ജനുവരിയില്‍ സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസുകാരിയുടെ കൊലപാതകിക്ക് ശിക്ഷ ഉറപ്പാക്കി പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുവാനും കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും അന്വേഷണത്തിലേയും വിചാരണയിലെയും പിഴവുകള്‍ തിരുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഇതിനായി കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്‍റ്  സി.പി മാത്യു, രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ,എസ് അശോകന്‍, ജോസി സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഏഴംഗ സംഘാടക സമിതിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. വി.പി.സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെ ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തിയെന്നും ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.

ആറുവയസ്സുകാരി ബാലികയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നിട്ടും പ്രതിയുടെ രാഷ്ട്രീയം കണക്കിലെടുത്ത് തെളിവുകള്‍ ഇല്ലാതാക്കി നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍വ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി. കൊലപാതകവും പീഡനവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും കുറ്റം തെളിയിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചില്ല. ഇരുവരും ഒത്തുകളിച്ച് ഡിവൈഎഫ് ഐക്കാരനായ പ്രതിയ്ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ കാര്യത്തിലും സമാനമായ അലംഭാവവും വീഴ്ചയും പ്രകടമായിരുന്നു. ഇരയോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍, വേട്ടക്കാര്‍ക്കൊപ്പം ചേരുന്ന മൃഗീയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്നും ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.

Comments (0)
Add Comment