പ്രതിഷേധത്തെ തല്ലിയൊതുക്കാമെന്ന് കരുതണ്ട; കോണ്‍ഗ്രസിന്‍റെ പ്രതിഷേധ കൊടുങ്കാറ്റില്‍ അടിപതറുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയ്ക്കെന്നും കെ.പി.അനില്‍കുമാര്‍

Jaihind News Bureau
Friday, July 10, 2020

സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ സമഗ്ര അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസും കെ.എസ്.യും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കാമെന്ന് ആരും കരുതണ്ടെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍.

സ്വര്‍ണ്ണക്കടത്ത് കേസ് രാജ്യദ്രോഹ കുറ്റമാണ്. ഈ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മറ്റ് ഉന്നതരുടേയും ഇടപെടലും അന്വേഷിക്കേണ്ടതാണ്. പ്രതിഷേധസമരക്കാരെ ഭീകരരെ കൈകാര്യം ചെയ്യുന്നത് പോലെയണ് മുഖ്യമന്ത്രിയുടെ പോലീസ് നേരിടുന്നത്. ഗ്രനേഡുകളും ലാത്തിയും ഒരുപാട് കണ്ട് വളര്‍ന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു ഉയര്‍ത്തുന്ന പ്രതിഷേധ കൊടുങ്കാറ്റില്‍ അടിപതറുമോയെന്ന ഭയമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരനായാട്ട് നടത്താന്‍ പോലീസിന് അനുമതി നല്‍കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം. ലാത്തിക്കും തോക്കിനും മുന്നില്‍ ധൈര്യവും ആത്മാഭിമാനവും അടിയറുവെയ്ക്കുന്ന പ്രസ്ഥാനമല്ലിതെന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നല്ലത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കും.സ്വര്‍ണ്ണക്കടത്ത് കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ആരോഗ്യ പ്രോട്ടോക്കാള്‍ അനുസരിച്ച് സമര പരമ്പര കോണ്‍ഗ്രസ് നടത്തുമെന്നും അനില്‍കുമാര്‍ പറഞ്ഞു.