കോട്ടയത്തെ ആകാശപാത പൂർത്തിയാക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉപവാസ സമരം നടത്തി പ്രതിഷേധിച്ചു

 

കോട്ടയം: ആകാശപാതയ്ക്കെതിരെ മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശത്തിൽ ഉപവാസ സമരം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതിഷേധിച്ചു. ആകാശപാതയുടെ കീഴിൽ നടന്ന പ്രതിഷേധ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ആരംഭിച്ച പ്രതിഷേധ സമരം 6.30 ഓടെ അവസാനിച്ചു.

കൊച്ചിയിലെ ബിനാലെയ്ക്ക് സമാനമായ ചില രൂപങ്ങൾ കോട്ടയം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ആകാശപാതയെ പരിഹസിച്ച് ഗണേഷ് കുമാർ പറഞ്ഞത്.  ഈ പരാമർശത്തിന് പിന്നാലെയാണ് കടുത്ത പ്രതിഷേധവുമായി തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ രംഗത്തെത്തിയത്. കഴിഞ്ഞ 8 വർഷമായി കോട്ടയത്തെ ആകാശപാതയുടെ പണിപൂർത്തിയായിട്ടില്ല. അതേസമയം തൃശ്ശൂരിലും, കൊല്ലത്തും ആകാശപാതയുടെ പണിപൂർത്തിയായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഇതിന് കാരണം യുഡിഎഫ് എംഎൽഎമാരോട് എൽഡിഎഫ് സർക്കാറിനുള്ള ചിറ്റമ്മ നയമാണെന്ന് രമേശ് ചെന്നിത്തല തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ഒരുകോടി 18 ലക്ഷം രൂപ മുടക്കി പണി തുടങ്ങിയ ആകാശപാത ഒന്നര വർഷത്തിനുള്ളിൽ ഇനിയും  പണി പൂർത്തിയാക്കിയില്ലെങ്കിൽ ആണുങ്ങൾ വന്ന് പദ്ധതി പൂർത്തിയാക്കുമെന്ന് രമേശ ചെന്നിതല വ്യക്തമാക്കി. പണിപൂർത്തിയാക്കാത്ത കോട്ടയത്തെ ആകാശപാത പൊളിച്ചു നീക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കേണ്ടന്നും, അത് അനുവദിച്ച് നൽകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച ഉപവാസ സമരം വൈകിട്ട് ആറരയോടെ അവസാനിച്ചു. നാരങ്ങ വെള്ളം കുടിച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്‍റെ സമരം അവസാനിപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎക്ക് പിന്തുണയുമായി എംഎൽഎമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, ആന്‍റോ ആന്‍റണി എംപി, കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ്, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, കെപിസിസി-ഡിസിസി അംഗങ്ങളും, മഹിളാ കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.

.

Comments (0)
Add Comment