കോടിയേരിയുടേത് വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസംഗം : ജി ദേവരാജന്‍

Jaihind Webdesk
Monday, January 17, 2022

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മത ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗം ഇടതു രാഷ്ട്രീയത്തിനു നിരക്കാത്തതും വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍.

ഓരോ പാര്‍ട്ടിയും മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കേണ്ടത്‌ അവരുടെ നയപരവും രാഷ്ട്രീയവുമായിട്ടുള്ള നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കണം. നേതൃ സ്ഥാനത്തുള്ളവരുടെ ജാതിയും മതവും നോക്കി വിമര്‍ശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയുടെ ഭാഗവും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ടുള്ളതുമാണ്. ഒരു ഇടതു പാര്‍ട്ടിയ്ക്കും ഇപ്രകാരം ചിന്തിക്കാന്‍ കഴിയില്ല. കോര്‍പ്പറേറ്റ്-സമ്പന്നവര്‍ഗ്ഗ താത്പര്യങ്ങളുടെ സംരക്ഷകരായി കേരളത്തിലെ സിപിഎം മാറിക്കൊണ്ടിരിക്കുന്നൂവെന്ന പൊതുവിമര്‍ശനം നിലനില്‍ക്കെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഇടതുസ്വഭാവം നഷ്ടപ്പെടുത്തും. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി നിലപാട് വ്യക്തമാക്കണം

കഴിഞ്ഞ കുറേക്കാലമായി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിനെ വിമര്‍ശിക്കുന്നതിനായി പച്ചയായ വര്‍ഗീയതയാണ് പ്രസംഗിക്കുന്നത്. നാലു വോട്ടിനു വേണ്ടി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് ജനസംഖ്യാപരമായി ന്യൂനപക്ഷങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള കേരളം പോലെയുള്ള സംസ്ഥാനത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അത്തരം ഹീന രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിലെ സിപിഎം പിന്മാറണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.