കൊടിക്കുന്നിലിന് ഇത് നിര്‍ണ്ണായക ഉത്തരവാദിത്തം

Jaihind Webdesk
Tuesday, June 18, 2019

കെ പി സി സി വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിന് ചീഫ് വിപ്പ്് സ്ഥാനം നല്‍കിയതിലൂടെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത് നിര്‍ണ്ണായകമായ ഒരു ഉത്തരവാദിത്തമാണ്. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന ദളിത് മുഖങ്ങളിലൊന്നായ കൊടിക്കുന്നില്‍ സുരേഷ് ഇത് ഏഴാം തവണയാണ് മാവേലിക്കരയില്‍ നിന്നും പാര്‍ലമെന്റിലേക്ക് എത്തുന്നത്. 1989ല്‍ അടൂരില്‍ നിന്നും കന്നി അങ്കം ജയിച്ച സുരേഷ് പിന്നീട് മൂന്ന് തവണ  അതേ മണ്ഡലത്തില്‍ നിന്നും ജയിച്ചു. കൊടിക്കുന്നില്‍ ഗ്രാമത്തില്‍ കര്‍ഷക തൊഴിലാളി ദമ്പതികളായിരുന്ന കുഞ്ഞന്റെയും തങ്കമ്മയുടെയും മകനായാണ് ജനനം. കുട്ടിക്കാലത്തു തന്നെ പിതാവിനെ നഷ്ടമായി. പുല്ലരിഞ്ഞ് വിറ്റും മറ്റും ഏറെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് തന്നെ പറഞ്ഞിട്ടുണ്ട്.
എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ കെ എസ് യു വിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായ സുരേഷിന്റെ പാര്‍ട്ടിയിലെ വളര്‍ച്ച പടിപടിയായുള്ളതായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെ പി സി സി അംഗം, എ ഐ സി സി അംഗം, എ ഐ സി സി സെക്രട്ടറി, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എന്നിങ്ങനെ പാര്‍ട്ടിയില്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ച കൊടിക്കുന്നില്‍ സുരേഷ് കഴിഞ്ഞ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായിരുന്നു.