ബിജെപിയുടേത് ഹവാലാ പണം; തെരഞ്ഞെടുപ്പിന് കേരളത്തിലൊഴുക്കിയത് 41.5 കോടി; റിപ്പോർട്ട് കൈമാറി പൊലീസ്

Monday, August 2, 2021

തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ഇഡിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും സംസ്ഥാന പൊലീസ് റിപ്പോർട്ട് കൈമാറി. തെരഞ്ഞെടുപ്പിൽ 41.5 കോടി രൂപ ബിജെപി കേരളത്തിൽ ഒഴുക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നടത്തണമെന്ന് മൂന്ന് ഏജൻസികളോടും കേരള പൊലീസ് ശുപാർശ ചെയ്തിട്ടുണ്ട്.

രണ്ടാം തവണയാണ് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന പോലീസ് റിപ്പോർട്ട് നൽകുന്നത്. തെരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണം എന്ന് റിപ്പോർട്ടിൽ പറയുന്നു. 41.5 കോടി തെരഞ്ഞെടുപ്പിൽ ചിലവഴിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ കളളപ്പണമെത്തിയത് ഗൗരവതരമാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനുളള റിപ്പോ‍ർട്ടിലെ ആവശ്യം. ഈ തുക തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ഉപയോഗിച്ചോ എന്ന് അന്വേഷിക്കണം എന്നും ആവശ്യമുണ്ട്.

പൊലീസ് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊടകരയിൽ കവർച്ച ചെയ്തത് ബിജെപിക്കായി എത്തിച്ച കളളപ്പണമാണ്. ഒൻപത് തവണയായി 40 കോടിയിൽപ്പരം രൂപ കേരളത്തിലേക്ക് കൊണ്ടുവന്നു. 7 തവണ ഹവാലയായും 2 തവണ നേരിട്ടും പണമെത്തി. ബംഗലൂരുവിൽ നിന്നായിരുന്നു ഹവാല ഇടപാട്. അവിടെ കാര്യങ്ങൾ നിയന്ത്രിച്ച ബിജെപി സംസ്ഥാന നേതാക്കളെപ്പറ്റിയും റിപ്പോ‍‍ർട്ടിൽ പരാമർശിക്കുന്നുണ്ട്. കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് ഇവർക്കായി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.