ലഹരികേന്ദ്രമായി കൊച്ചി; ബൈപ്പാസ് ന്യൂട്ടനെന്ന അരുണ്‍ബെന്നിയില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍: എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപിക്കുമ്പോഴും ലഹരിമരുന്ന് വിതരണം തടയാനാകാതെ അധികൃതര്‍

Jaihind News Bureau
Sunday, July 7, 2019

കൊച്ചി: കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യുവതി, യുവാക്കള്‍ നടത്തി വരുന്ന നിശാപാര്‍ട്ടികളില്‍ വിതരണം ചെയ്യാനായി എത്തിച്ച അതിമാരക മയക്കുമരുന്നായ ബ്യൂപ്രിനോര്‍ഫിന്‍ ബ്യൂപ്രിജെസിക് ഐപി ആംപ്യൂളുകളുമായി യുവാവിനെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം പിടികൂടി.  നെടുമ്പാശ്ശേരി കരിയാട് അരീക്കല്‍ വീട്ടില്‍ ബൈപ്പാസ് ന്യൂട്ടണ്‍ എന്ന് വിളിക്കുന്ന അരുണ്‍ ബെന്നി (25) യെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് ഏഴ് ബ്യൂപ്രിനോര്‍ഫിന്‍ ഇഞ്ചക്ഷന്‍ ആപ്യൂളുകള്‍ കണ്ടെടുത്തു.ഏറെ നാളുകളായി മയക്ക് മരുന്ന് വില്‍പന നടത്തിവന്നിരുന്ന ഇയാള്‍ ഇതിന് മുമ്പ് നൈട്രോസെപാം ഗുളികകള്‍ കൈവശം വച്ചതിന് ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ആലുവയില്‍ ഇത്രയേറേ മയക്ക് മരുന്ന് ആംപ്യൂളുകള്‍ പിടിച്ചെടുക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്കടക്കം വേദന സംഹാരിയായി നല്‍കി വരുന്ന വളരെ വിനാശകാരിയായ മയക്കുമരുന്നാണിതെന്ന് എക്‌സൈസ് അറിയിച്ചു.

കൊച്ചിലെ എച് ഐ വി ബാധിതരില്‍ ഭൂരിഭാഗം വരുന്ന ആളുകള്‍ക്ക് എയിഡ്സ് രോഗം പടരാന്‍ ഇടയായത് അതിമാരക മയക്കുമരുന്നായ ബ്രൂപ്രിനോര്‍ഫിന്‍ ആംപ്യൂളിന്റെ ഉപയോഗം മൂലമെന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍. ഒരേ സിറിഞ്ച് ഉപയോഗിച്ച് ആംപ്യൂളുകള്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്നത് കൊണ്ടാണ് ഈ ഇനത്തിലുള്ള മയക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ ഭൂരിഭാഗവും എച് ഐ വി ബാധിതരായത്. അരുണ്‍ ബെന്നിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാല്‍ഷ്യല്‍ മാനേജരായ അരുണ്‍ ബെന്നി അവിടെ വച്ച് പരിചയപ്പെട്ട ഒരു പെണ്‍ സുഹൃത്ത് വഴിയാണ് വളരെ അപൂര്‍വ്വമായി ലഭിക്കുന്ന ഈ മയക്ക് മരുന്ന് ബ്ലാംഗ്ലൂരില്‍ നിന്ന് വാങ്ങി കൊണ്ട് വന്നിരുന്നത്. ഇതിന് മുന്‍പ് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്നും യഥേഷ്ടം ആംപ്യൂളുകള്‍ കേരളത്തിലേയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഇവിടുത്തെ ഫാര്‍മസ്യൂട്ടിക്കലുകളില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള ആംപ്യൂള്‍ കടത്ത് നിലച്ചിരുന്നു. ഒരു ആംപ്യൂള്‍ കൈവശം വച്ചാല്‍ തന്നെ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാമെന്നതും ആംപ്യൂള്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഭയം ഉളവാക്കിയിരുന്നു. ആംപ്യൂളുകളുടെ വരവ് പൂര്‍ണ്ണമായും നിലച്ചു എന്ന് കരുതിയിരുന്ന അവസരത്തിലാണ് ഇത്രയേറെ ആംപ്യൂളുകള്‍ എക്സൈസ് ഇപ്പോള്‍ പിടിച്ചെടുക്കുന്നത്. വന്‍ ഉപഭോക്തൃത് സാധ്യത മനസ്സിലാക്കി ഡ്രഗ് മാഫിയ കൊച്ചിയില്‍ നിന്നും ആലുവയിലേയ്ക്ക് ചുവട് മാറ്റുന്നതിന്റെ സൂചനയാണോ ഇതെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അരുണ്‍ ബെന്നിയെ ചോദ്യം ചെയ്തതില്‍ നിന്നും പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മയക്ക് മരുന്ന് കുത്തിവയ്ക്കുന്നു എന്നുള്ള വിവരമാണ് എക്സൈസിന് ലഭിച്ചിരിക്കുന്നത്. പഠിക്കുന്ന കാലത്ത് കോളജിലെ ആഘോഷ ദിവസങ്ങളില്‍ ഒരു രസത്തിന് വേണ്ടി തുടങ്ങി വച്ച മയക്ക് മരുന്ന് കുത്തിവെപ്പ് ഒടുവില്‍ അരുണ്‍ ബെന്നിയെ മയക്കുമരുന്നിന് അടിമയാക്കുകയായിരുന്നു. ഒരു തവണ ഇത് കുത്തി വച്ച് കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്ന് അത്ര എളുപ്പം മോചിതനാകാന്‍ കഴിയില്ലെന്ന് ഇയാള്‍ പറയുന്നു. യുവതലമുറയെ ലഹരിയുടെ നീരാളി പിടുത്തത്തില്‍ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ചന്ദ്രപാലന്റെ മേല്‍ നോട്ടത്തില്‍ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍ ‘ എന്ന് പേരിട്ട് കൊണ്ട് ഒരു പ്രത്യേക ഷാഡോ ടീം ആലുവ എക്സൈസ് റേഞ്ചില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മയക്ക് മരുന്ന് ആംപ്യൂള്‍ ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പിനെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ടെന്നും, ബാംഗ്ലൂരില്‍ നിന്നും മയക്ക് മരുന്ന് ആംപ്യൂളുകള്‍ വാങ്ങാന്‍ സഹായിച്ചിരുന്ന അരുണ്‍ ബെന്നിയുടെ പെണ്‍ സുഹൃത്തിനെക്കുറിച്ചുള്ള അന്വേഷണം നടത്തി വരുകയാണെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.