സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ പാർട്ടിക്ക് കൈ കഴുകാന്‍ കഴിയില്ലെന്ന് കെകെ രമ എംഎല്‍എ

Jaihind Webdesk
Sunday, June 27, 2021

വടകരയിൽ സിപിഎം പ്രവർത്തകർ യുവതിയെ പീഡിപ്പിച്ച പരാതിയിൽ പരാതി കിട്ടിയിട്ടും പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് വടകര എംഎൽഎ കെകെ രമ. പാർട്ടിക്ക് ബന്ധമില്ലെന്നും പാർട്ടി പുറത്താക്കിയെന്നുമുളള ഒറ്റവാചകക്കുറിപ്പു കൊണ്ട് കൈ കഴുകാവുന്ന പ്രതിസന്ധിയല്ല ഇത്തരം കാര്യങ്ങളിൽ സി.പി.എം നേരിടുന്നതെനന്നും ഈ കേസുകളിൽ പ്രതികളായ വ്യക്തികളിലാരംഭിച്ച് അവരിൽ അവസാനിക്കുന്നതുമല്ല ഈ കേസുകളൊന്നുമെന്ന് കെ.കെ. രമ പറഞ്ഞു.

ഏകാധിപത്യം പുലരുന്ന പാർട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കിൽ എന്ത് ചെയ്താലും പാർട്ടിയിൽ തുടരാം എന്നതിന്റെ പ്രകടമായ ഉദ്ദാഹരണമാണ് കണ്ണൂരിലും പാലക്കാടും നടന്ന രണ്ട് പീഡനാരോപണങ്ങളും സിപിഎം കൈകാര്യം ചെയ്ത രീതിയെന്ന് അവർ ആരോപിച്ചു. തനിക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാൻ അവർക്ക് ആത്മവിശ്വാസം പകരേണ്ടത് മുഴുവൻ സമൂഹത്തിന്റെയും ബാദ്ധ്യതയാണെന്ന് പറഞ്ഞ കെ.കെ. രമ ഇരയായ സ്ത്രീക്കൊപ്പം നിരുപാധികം നിലയുറപ്പിക്കുന്നതായും വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സഹപ്രവർത്തകയായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ വടകരയിലെ ഒരു സി.പി.എം പ്രാദേശിക നേതാവിനും DYFI നേതാവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

പാർട്ടിക്ക് ബന്ധമില്ലെന്നും പാർട്ടി പുറത്താക്കിയെന്നുമുളള ഒറ്റവാചകക്കുറിപ്പു കൊണ്ട് കൈ കഴുകാവുന്ന പ്രതിസന്ധിയല്ല, ഇത്തരം കാര്യങ്ങളിൽ സി.പി.എം നേരിടുന്നത്. ഈ കേസുകളിൽ പ്രതികളായ വ്യക്തികളിലാരംഭിച്ച് അവരിൽ അവസാനിക്കുന്നതുമല്ല ഈ കേസുകളൊന്നും.

സംഘടനാധികാരമുപയോഗിച്ച് സഹപ്രവർത്തകരെ തങ്ങളുടെ ഇംഗിതത്തിനു വിധേയമാക്കുന്നു എന്ന ആരോപണമുയർന്ന പാർട്ടീനേതാക്കളെ എങ്ങനെയാണീ പാർട്ടി കൈകാര്യം ചെയ്തത് എന്നത് നാം കണ്ടതാണ്. ഏകാധിപത്യം പുലരുന്ന പാർട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കിൽ എന്ത് ചെയ്താലും പാർട്ടിയിൽ തുടരാം എന്നതിന്റെ പ്രകടമായ ഉദ്ദാഹരണമാണ് കണ്ണൂരിലും പാലക്കാടും നടന്ന രണ്ട് പീഡനാരോപണങ്ങളും CPM കൈകാര്യം ചെയ്ത രീതി. ഈ വളംവെച്ചു കൊടുക്കൽ പ്രാദേശിക നേതാക്കളെവരെ കൊടും ക്രിമിനലുകളും അധികാര പ്രമത്തതകൊണ്ട് കണ്ണ് കാണാത്തവരുമാക്കി തീർക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദ്ദാഹരണമാണ് വടകരയിൽ നടന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവവും അതിനെത്തുടർന്നുള്ള ബ്ലാക്ക്മെയിലിങ്ങു മടക്കമുള്ള വിഷയങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അവഗണിക്കുകയും ഒതുക്കിത്തീർക്കാനുള്ള ശ്രമവുമാണ് ഉണ്ടായതെന്നാണ് മനസിലാക്കുന്നത്. അതേത്തുടർന്നാണവർ നിയമനടപടികളിലേക്ക് സ്വന്തം നിലയിൽ നീങ്ങിയത്.

പരാതി കിട്ടിയിട്ടും പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്.

മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ഭരണകൂടത്തിന്റേയും പോലീസിന്റെയും പിന്തുണയും സഹകരണവും ആ സ്ത്രീക്ക് ഉറപ്പുനൽകാനാവണം. തനിക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാൻ അവർക്ക് ആത്മവിശ്വാസം പകരേണ്ടത് മുഴുവൻ സമൂഹത്തിന്റെയും ബാദ്ധ്യതയാണ്. ഇരയായ സ്ത്രീക്കൊപ്പം നിരുപാധികം നിലയുറപ്പിക്കുന്നു.