‘​പ്രതികളെ പിടികൂടിയതിൽ സന്തോഷം’, മകൾ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങുമെന്ന് കുട്ടിയുടെ അച്ഛന്‍

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടിയതില്‍ പ്രതികരണവുമായി കുട്ടിയുടെ അച്ഛന്‍. ​പ്രതികളെ പിടികൂടിയതിൽ സന്തോഷമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. മകൾ ഹോം വർക്കുകൾ ചെയ്തു തീർത്തു. തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങുമെന്നും കുട്ടിയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ പ്രതികള്‍ എല്ലാവരും അറസ്റ്റിലായതായി എഡിജിപി അജിത്കുമാര്‍ പറഞ്ഞിരുന്നു. വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് പത്മകുമാര്‍ വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. വലിയ സമ്മര്‍ദ്ദം ഉണ്ടായ കേസാണിതെന്നും പ്രാഥമിക ആവശ്യം കുട്ടിയെ തിരിച്ചുകിട്ടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 96 മണിക്കൂറിനുള്ളില്‍ കേസ് തെളിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ​പ്രതികൾക്കെതിരെ ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ​ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, പ്രതികളായ ചാത്തന്നൂര്‍ സ്വദേശികളായ കെ ആര്‍ പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെ കോടതി റിമാന്‍റ് ചെയ്തു. സാമ്പത്തിക ബാധ്യത തീര്‍ക്കാൻ പണം കണ്ടെത്തുന്നതിനായാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. കേസിന്‍റെ ബുദ്ധികേന്ദ്രം അനിതാ കുമാരിയാണെന്നാണ് പോലീസ് പറയുന്നത്.

Comments (0)
Add Comment