കെവിന്‍ വധക്കേസ്: എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തു

Jaihind Webdesk
Tuesday, May 28, 2019

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ കൃത്യവിലോപം നടത്തിയതിന്‍റെ പേരില്‍ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ഗാന്ധിനഗര്‍ മുന്‍ എസ്.ഐ എം.ആര്‍. ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു.

കെവിന്‍ വധക്കേസിലെ പ്രതിയില്‍ നിന്ന് കോഴ വാങ്ങിയതിനായിരുന്നു ഷിബുവിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നത്. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ നല്‍കിയ നോട്ടീസിന് ഷിബു നല്‍കിയ മറുപടി തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്. തിരിച്ചെടുത്തെങ്കിലും വകുപ്പ് തല നടപടികള്‍ തുടരുമെന്നാണ് പോലീസ് മേധാവികള്‍ അറിയിക്കുന്നത്.

അക്രമിസംഘത്തില്‍ നിന്ന് കൈക്കൂലിവാങ്ങിയ എ.എസ്.ഐ ബിജുവും സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാറും അന്വേഷണത്തിനിടയില്‍ അറസ്റ്റിലാകുകയും പിന്നീട് ഇവരെ പിരിച്ചുവിടപ്പെടുകയും ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതി സാനുചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച ഇയാളെ സ്റ്റേഷനിലെത്തിച്ചിരുന്നെങ്കില്‍ കെവിന്‍റെ മരണം പോലും ഒഴിവാക്കാമായിരുന്നു.

കൊല്ലപ്പെടുന്നതിന് തലേദിവസം കെവിന്‍ നീനുവിനോടൊപ്പം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. നീനുവിനെ കെവിന്‍ തട്ടിക്കൊണ്ടുപോയെന്ന പിതാവ് ചാക്കോയുടെ പരാതിയെ തുടര്‍ന്നാണ് ഷിബു കെവിനെ വിളിപ്പിച്ചത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ രേഖകളുമായെത്തിയ കെവിനെ സ്റ്റേഷനില്‍ വെച്ച് ഷിബു മര്‍ദിച്ചു. നീനുവിനെ ബലംപ്രയോഗിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. എസ്ഐയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്റ്റേഷന് മുന്നിലൂടെ നീനുവിനെ വലിച്ചിഴച്ചാണ് പിതാവ് വാഹനത്തില്‍ കയറ്റിയത്.

ഷിബുവിന്റെ പിന്തുണയാണ് കെവിനെ തട്ടിക്കൊണ്ടുപോകാന്‍ അക്രമിസംഘത്തിന് പ്രേരണയായത്. നീനുവും കെവിന്റെ പിതാവും സ്റ്റേഷനില്‍ പരാതിയുമായെത്തിയിട്ടും കേസെടുക്കാന്‍ എസ്.ഐ തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെ അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. പക്ഷെ കെവിന്‍ എവിടെയെന്ന് കണ്ടെത്താന്‍ ശ്രമം ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നായിരുന്നു ഇതിന് പറഞ്ഞ കാരണം.