സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൌൺ ; ടിപിആർ കുറയാത്തതില്‍ ആശങ്ക

Jaihind Webdesk
Saturday, June 26, 2021

ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല. മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതില്‍ ആരോഗ്യ വകുപ്പിന് കടുത്ത ആശങ്കയുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് വാരാന്ത്യങ്ങളില്‍ സമ്പൂർണ ലോക്ഡൗൺ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നും നാളെയും കടുത്ത നിയന്ത്രങ്ങളാണ് സംസ്ഥാനത്തുള്ളത്. കെഎസ്ആർടിസി ഭാഗികമായി സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല.

സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തുറക്കില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി ഉണ്ടാകും. പാഴ്സൽ അനുവദിക്കില്ല. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെയാകും ഹോട്ടലുകളുടെ പ്രവർത്തനം. പലവ്യഞ്ജനം, പാൽ, പഴം, പച്ചക്കറി, മത്സ്യ-മാംസ വിപണന ശാലകൾ എന്നിവ പ്രവർത്തിക്കും. മദ്യവിൽപ്പനശാല പൂർണമായും അടച്ചിടും. ടിപിആർ 24ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും.

സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും ഇന്നും നാളെയും ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തുറക്കും. നിത്യപൂജകൾ പുറമേ സമീപവാസികൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിനും ആരാധനയ്ക്കും അവസരം നൽകും. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തും. കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല.