പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി: കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, December 19, 2021

തിരുവനന്തപുരം : പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കേരള മനസാക്ഷിയെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ അപലപനീയമാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ്ഡിപിഐ, ആര്‍എസ്എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പോലുള്ള മതേതര പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി ഫാസിസ്റ്റ് വര്‍ഗീയനിലപാടുകള്‍ മാത്രമുള്ള ഈ രണ്ടു കൂട്ടരുടേയും സഹായം തേടിയിരുന്നു. അതിനാല്‍ ആര്‍എസ്എസ്-എസ്ഡിപിഐ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും കാട്ടിയ കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങള്‍. ആര്‍എസ്എസും എസ്ഡിപി ഐയും പലപ്പോഴും പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ തലശ്ശേരിയില്‍ പരസ്യമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്സീം വിരുദ്ധ മുദ്രാവാക്യം പ്രകടനം നടത്തിയിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. ഇടതുഭരണത്തില്‍ അക്രമപരമ്പരകളും കൊലപാതകങ്ങളും തുടര്‍ക്കഥയായി. ഗുണ്ടകളും രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. സംസ്ഥാനത്തെ പോലീസ് ഇന്റലിജന്‍സ് സംവിധാനം നോക്കുകുത്തിയായെന്നും സുധാകരന്‍ പറഞ്ഞു.

തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ബിജെപി- ആര്‍എസ്എസിനോടും എസ്ഡിപിഐയോടും മുഖ്യമന്ത്രി കാട്ടുന്ന രാഷ്ട്രീയ വിധേയത്വ അടിമത്തമാണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇരുകൂട്ടര്‍ക്കും പ്രചോദനം നല്‍കുന്നത്. കേരളത്തിന്‍റെ മതസൗഹാര്‍ദ്ദത തകര്‍ത്ത് ഇത്തരം വര്‍ഗീയ ശക്തികളെ വളര്‍ത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഇനിയെങ്കിലും വര്‍ഗീയ ശക്തികളുമായുള്ള രഹസ്യബാന്ധവം ഉപേക്ഷിച്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സിപിഎമ്മും കേരളസര്‍ക്കാരും തയാറാകണമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.