ഇന്ത്യ ചൈന അതിർത്തിയിൽ ജവാന്മാർക്ക് ജീവൻ നഷ്ടമായത് കേന്ദ്രസര്‍ക്കാരിന്‍റെ നയതന്ത്ര വീഴ്ചയെ തുടര്‍ന്നെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ. മാപ്പ് അർഹിക്കാത്ത കുറ്റകൃത്യമാണ് ചൈന നടത്തിയത്. എന്തുകൊണ്ടാണ് സൈനിക ഉദ്യോഗസ്ഥരെയും സൈനികരെയും നിരായുധരായി ശത്രുവിന്റെ അടുത്തേക്കയച്ചതെന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും വ്യക്തമാക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ചൈനയുടെ ഭാഗത്ത് നിന്ന് ഇന്ത്യൻ സൈനികർക്ക് നേരെ ഉണ്ടായ ആക്രമണം അംഗീകരിക്കാനാകില്ല. രാജ്യത്തിന് ഉണ്ടായത് വലിയ നഷ്ടമാണ്. എന്തുകൊണ്ട് ഇന്ത്യൻ സൈന്യത്തെ നിരായുധരായി ശത്രുവിന്റെ അടുത്തേക്ക് അയച്ചു. അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻകൂട്ടിയുള്ള വിവരങ്ങള്‍ സർക്കാരിനില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യം അവശേഷിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നയതന്ത്ര വീഴ്ചയുടെ വിലയാണ് സൈനികരുടെ വീരമൃത്യുവിലൂടെ രാജ്യത്തിന് നൽകേണ്ടിവന്നത് എന്ന് കെ. സി വേണുഗോപാൽ ആരോപിച്ചു.