പ്രധാനമന്ത്രിയുടെ പ്രസംഗം മനസിൽ തട്ടിയുള്ളതല്ല; മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തൃശൂർ പ്രസംഗം മനസിൽ തട്ടിയുള്ളതല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. മണിപ്പൂരിൽ എന്ത് സംഭവിച്ചുവെന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. മണിപ്പൂരിലെ സ്ത്രീകൾക്ക് എന്തു സംഭവിച്ചു എന്ന് പറയണം. കേരളം കാത്തിരുന്നത് അതാണ്. എന്നാൽ അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

സ്വർണ്ണക്കടത്ത് സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടി എടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അല്ലാതെ പ്രസംഗിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  നടപടി എടുക്കാത്തതിന് കാരണം ഭയമാണോ അതോ അഡ്‌ജസ്റ്റ്മെന്റ് രാഷ്ട്രീയമാണോയെന്നും എഐസിസി ജനറൽ സെക്രട്ടറി ചോദിച്ചു. ഇന്ത്യ സഖ്യമല്ല മറിച്ച് എൻഡിഎയാണ് സാമ്പാർ മുന്നണിയെന്നും അദ്ദേഹം പരിഹസിച്ചു. ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ പ്രസംഗത്തിൽ 18  തവണയാണ് പ്രധാനമന്ത്രി മോദി തൻറെ ഗാരൻറി എടുത്തു പറഞ്ഞത്. മോദിയുടെ ഉറപ്പ് വികസന കാർഡാക്കി തൃശൂരും പിന്നെ കേരളവും പിടിക്കാനാണ് ബിജെപി ശ്രമം. പ്രധാനമന്ത്രിയുടെ മടക്കത്തിന് ശേഷം ചേർന്ന നേതാക്കളുടെ യോഗം മോദിയുടെ ഗാരൻറി ടാഗ് ലൈൻ ആക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment