കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി അന്തരിച്ചു

Jaihind News Bureau
Monday, March 15, 2021

 

കോഴിക്കോട് : കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു . 105 വയസ്സായിരുന്നു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചേലിയയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു . 2017 ൽ അദ്ദേഹത്തെ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു .കഥകളിക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനെയാണ് നഷ്ടമായത്.

അരങ്ങിൽ കുചേലനായും കീചകനായുമൊക്കെ വേഷപ്പകർന്നാട്ടം നടത്തിയ കുഞ്ഞിരാമൻ നായരുടെ കൃഷ് ണവേഷം കഥകളി ആസ്വാദകർക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. മടൻകണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26 നാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജനനം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിന് പ്രചാരം നൽകുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വഹിച്ച പങ്ക് ചെറുതല്ല. ഉത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു.

കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം. അരങ്ങിൽ പകർന്നാടിയ ഗുരുവിന്റെ കൃഷ്ണ, കുചേല വേഷങ്ങൾ ആസ്വാദകർക്ക് എന്നും പ്രിയങ്കരമായിരുന്നു. കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളിൽ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമൻ നായർ കലാപ്രേമികളുടെ ഹൃദയംകവർന്നു. 1983 ഏപ്രിൽ 23-ന് ചേലിയയിൽ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു. 2017 ൽ അദ്ദേഹത്തെ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.

1979-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1999-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ൽ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാർഡ്, മയിൽപ്പീലി പുരസ്കാരം, കേരള കലാമണ്ഡലം കലാരത്നം അവാർഡ് തുടങ്ങിയവയാണ് ഗുരുവിന് ലഭിച്ച മറ്റ് അംഗീകാരങ്ങൾ. കഥകളിക്കായി സ്വയം സമർപ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്.