കര്‍ണ്ണാടകയില്‍ ഊര്‍ജ്ജ മേഖലയില്‍ 40, 000 കോടിയുടെ നിക്ഷേപം വരുന്നു

Jaihind News Bureau
Wednesday, February 12, 2025

കര്‍ണ്ണാടകയില്‍ മഹീന്ദ്ര ഗ്രൂപ്പിന്റെ വന്‍ നിക്ഷേപം. ഊര്‍ജ്ജം- മൊബിലിറ്റി മേഖലകളില്‍ ഏകദേശം 40,000 കോടി രൂപയുടെ നിക്ഷേപമാണ് ഒരുങ്ങുന്നത്. ഇന്‍വെസ്റ്റ് കര്‍ണാടക 2025 ഉച്ചകോടിയിലാണ് മഹീന്ദ്രയുടെ പ്രഖ്യാപനം. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വ്യവസായ നയത്തെ അദ്ദേഹം പ്രശംസിച്ചു. ഹരിത ഊര്‍ജ്ജ ഹബ്ബായി ഇനി കര്‍ണാടക അറിയപ്പെടുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അവകാശപ്പെട്ടു.

നിക്ഷേപത്തിന്റെ ഏറ്റവും വലിയ പങ്ക്, 35,000 കോടി രൂപ, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലായിരിക്കും. മഹീന്ദ്ര സസ്റ്റെന്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ജിഗാവാട്ടിലധികം സൗരോര്‍ജ്ജ, ഹൈബ്രിഡ് പദ്ധതികള്‍ വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഈ സംരംഭം 8,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഹരിത ഊര്‍ജ്ജ കേന്ദ്രമെന്ന നിലയില്‍ കര്‍ണാടകയുടെ സ്ഥാനം കൂടുതല്‍ അടയാളപ്പെടുന്നതാണെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.

ടൂറിസം മേഖലയിലും ഗ്രൂപ്പിന് പദ്ധതികളുണ്ട്. കര്‍ണാടകയിലെ വിനോദയാത്രാ കേന്ദ്രങ്ങളില്‍, പ്രത്യേകിച്ച് ഗോകര്‍ണ, ഹംപി എന്നിവിടങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ മഹീന്ദ്ര ഹോളിഡേയ്സ് പരിഗണിക്കുന്നു. 1,000 കോടി രൂപ കൂടി നിക്ഷേപിക്കാനാണ് മഹീന്ദ്രയുടെ ഉദ്ദേശ്യം. ഇതിന്റെ വിപുലീകരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ടൂറിസത്തിന് വ്യവസായ പദവി നല്‍കാനും നടപടികള്‍ കാര്യക്ഷമമാക്കുന്നതിനും ഏകജാലക ക്ലിയറന്‍സ് സംവിധാനം നടപ്പിലാക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നു.

മഹീന്ദ്ര ഡിഫന്‍സ് സര്‍വീസസും മഹീന്ദ്ര എയ്റോസ്പേസും തന്ത്രപരമായ വിപുലീകരണം കര്‍ണ്ണാടകയില്‍ നടപ്പാക്കും. റിയല്‍ എസ്റ്റേറ്റില്‍, മഹീന്ദ്ര ലൈഫ്സ്പെയ്സ് ബെംഗളൂരുവില്‍ 5,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ആലോചിക്കുന്നു. വ്യവസായ പദ്ധതികള്‍ നെറ്റ് സീറോ എനര്‍ജി, നെറ്റ് സീറോ വേസ്റ്റ് ഹോമുകളായിരിക്കുമെന്ും മഹീന്ദ്ര പ്രഖ്യപിച്ചു. ബെംഗളൂരുവിന്റെ ഊര്‍ജ്ജ ദായകമായ ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.

ബിസിനസ്സിനപ്പുറം, 1960 കളുടെ അവസാനത്തില്‍ കുടകില്‍ തന്റെ കുടുംബം നടത്തിയ കാപ്പിത്തോട്ടത്തെ അനുസ്മരിച്ചുകൊണ്ട് മഹീന്ദ്ര കര്‍ണാടകയുമായി വ്യക്തിപരമായ ബന്ധവും പരാമര്‍ശിച്ചു. . ‘കര്‍ണാടകയുമായുള്ള ഞങ്ങളുടെ ബന്ധം ആഴത്തില്‍ വേരൂന്നിയതും ആഴത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി നിലവില്‍ കര്‍ണാടകയില്‍ 25,000-ത്തിലധികം ആളുകള്‍ ജോലിയെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ പുതിയ വ്യവസായ നയത്തേയും ജിസിസി നയത്തേയും കൂടാതെ സംസ്ഥാനത്തിന്റെ ബിസിനസ് സൗഹൃദ നയങ്ങളെയും മഹീന്ദ്ര പ്രശംസിച്ചു.