തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി പി.പി സുനീറിനെതിരെ ആരോപണമുന്നയിച്ച പി.വി അൻവർ എം.എൽ.എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു.
അൻവറിന്‍റെ ആരോപണത്തിൽ പി.പി സുനീർ പാർട്ടിക്ക് പരാതി നൽകിയതിനെ തുടർന്നാണ് കാനം കോടിയേരിയെ കണ്ടത്. ‘നേരത്തെയും അൻവർ സമാനരീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീടദ്ദേഹം ആരോപണത്തിൽ നിന്ന് പിന്മാറി. അതിനാൽ തന്നെ അൻവറിന് വിശ്വാസ്യതയില്ല. പാർട്ടി പറഞ്ഞാൽ സംഭവത്തിൽ മാനനഷ്ടകേസ് നൽകും.’ – പി.പി സുനീർ പറഞ്ഞു.
സുനീർ ക്വാറി മാഫിയയിൽ നിന്ന് പണം വാങ്ങി, കെ.എൻ.എ ഖാദറിനെപോലെ ഭാവിയിൽ മുസ്ലിം ലീഗിൽ ചേരുമെന്നായിരുന്നു അൻവറിന്‍റെ ആരോപണം.