ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനു കിഴക്കിന്റെ വെനീസിൽ തിരിതെളിഞ്ഞപ്പോൾ മാറ്റുരയ്ക്കാനെത്തുന്ന മത്സരാർഥികളുടെയും മാതാപിതാക്കളുടെയും നെഞ്ചിൽ ആശങ്കയുടെ കേളികൊട്ടും മുഴങ്ങിത്തുടങ്ങി. കലോത്സവ വേദിയിലേക്ക് നൃത്തയിനത്തിൽ എത്തുന്നവരിൽ ചിലർ ഉപജില്ലാതലം മുതൽ അനർഹരാണെന്നാണ് പ്രധാന ആക്ഷേപം.
സംസ്ഥാനത്ത് ഉപജില്ലാ- ജില്ലാ തലങ്ങളിൽ സ്കൂൾ കലോത്സവങ്ങൾ വളരെ ചിലവു കുറച്ചാണ് ഇക്കുറി നടത്തപ്പെട്ടത്. പല ജില്ലകളിലും നൃത്തയിനങ്ങളിൽ ഉപജില്ലാ കലോത്സവങ്ങളിൽ നിന്നും ജില്ലയിലേക്കു വിജയികളെ തെരഞ്ഞെടുത്തതു മുതൽ അഴിമതിയാക്ഷേപങ്ങൾ ഉയർന്നിരുന്നു. യോഗ്യതയില്ലാത്ത മത്സരാർഥികളെ സംസ്ഥാന തലത്തിലേക്ക് അർഹരാക്കി എന്നതായിരുന്നു പ്രധാന ആരോപണം. ശക്തമായ വിലപേശലാണ് ഒന്നും രണ്ടും സ്ഥാനങ്ങൾക്കായി നടന്നതെന്ന് പല മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
അധ്യാപക സംഘടനയുമായി അടുപ്പമുള്ള ഒരു നൃത്താധ്യാപകനാണ് വിലപേശലിന് ഇടനിലക്കാരനാകുന്നത് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഉപജില്ലാ കലോത്സവങ്ങളിൽ ഇയാളുടെ സ്വാധീനം ഉപയോഗിച്ചാണ് മത്സരഫലങ്ങൾ വന്നതെന്നും പരാതിക്കാർ പറയുന്നു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഇത്തരത്തിലുള്ള അട്ടിമറി ശ്രമങ്ങൾ എല്ലാ കലോൽസവങ്ങളിലും കാഴ്ചയാകാറുള്ളതാണ്. അതുകൊണ്ട്ക തന്നെ ഇത്തവണയും ഇതുപോലുള്ള ആശങ്കകൾ മൽസരാർഥികളെയും മാതാപിതാക്കളെയും അലട്ടുന്നുണ്ട്.