കളമശേരി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് ആരോപണത്തിൽ പരാതിക്കാരിൽ നിന്നും പൊലീസ് മൊഴി എടുത്തു

Jaihind News Bureau
Thursday, October 22, 2020

കളമശേരി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ് ആരോപണത്തിൽ പരാതിക്കാരിൽ നിന്നും പൊലീസ് മൊഴി എടുത്തു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്‍റെ മരണത്തിൽ ബന്ധു നൽകിയ പരാതിയിലാണ് പോലീസ് നടപടി.

കളമശേരി മെഡിക്കൽ കോളജിലെ ചികിത്സ പിഴവിനേക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് ഹാരിസിന്‍റെ ബന്ധുക്കളാണ്. മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇതിനിടെയാണ് മെഡിക്കൽ കോളജിൽ നഴ്സിംഗ് ജീവനക്കാരുടെ അനാസ്ഥ മൂലമാണ് ഹാരിസിന്‍റെ മരണമെന്ന നഴ്സിംഗ് ഓഫീസർ ജലജ ദേവിയുടെ വാട്സാപ്പ് സന്ദേശം പുറത്തായത്. തുടർന്ന് ഹാരിസിന്‍റെ ബന്ധു അൻവർ പൊലീസിൽ പരാതി നൽകി. ഹാരിസിന്‍റെ മരണം കൊവിഡ് ഐ.സി.യു.വിലെ അനാസ്‌ഥ മൂലമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് അൻവർ പൊലീസിനോട്പറഞ്ഞു. ഹാരിസിന്‍റെ മരണം സംബന്ധിച്ച് ആശുപത്രി ജീവനക്കാർക്കിടയിൽ കാര്യമായ ചർച്ച നടന്നു എന്നതിന്‍റെ തെളിവാണ് പേരു പറഞ്ഞുള്ള നഴ്സിങ്‌ ഓഫീസറുടെ സന്ദേശമെന്നും, പൊലീസ് അന്വേഷണത്തിൽ വിശ്വാസം ഉണ്ടെന്നും അൻവർ പറഞ്ഞു. ചികിത്സാ പിഴവ് ഉണ്ടെന്ന് വ്യക്തമാക്കി വാട്ട്സ്ആപ്പിൽ ഓഡിയോ സന്ദേശം അയച്ച നഴ്സിംഗ് ഓഫീസർ ജലജ ദേവിയിൽ നിന്നും പൊലീസ് മൊഴി എടുക്കും. ഡോക്ടർമാർ അടക്കം മറ്റ് ആരോഗ്യ പ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തും.

കൊവിഡ് ബാധിച്ച് മരിച്ച ജമീലയുടെ മകൾ ഹയറുനീസയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ.യും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം.