കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സക്കിടെ രോഗി മരിച്ചതില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പൊലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്. ജീവനക്കാരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും. ഡോ. നജ്മയുടെ പരാതിയിലും നടപടിയില്ല.
അതേസമയം മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ ഇന്നും തുടരും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക. മെഡിക്കല്‍ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദരേഖ അയച്ച നഴ്സിങ് ഓഫീസർ ജലജാ ദേവിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുത്തുരുത്തിയിലെ വീട്ടില്‍ എത്തി ഇവരുടെ മൊഴിയെടുത്തത്. ഹാരിസിനെ കൂടാതെ ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയിലും പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചേക്കും.