കാബൂളിലെ ചാവേറാക്രമണത്തില്‍ 13 യുഎസ് സൈനികർ ഉള്‍പ്പടെ 62 മരണം ; പിന്നില്‍ ഐഎസ്, തിരിച്ചടിക്കുമെന്ന് യുഎസ്

Jaihind Webdesk
Friday, August 27, 2021

കാബൂൾ : അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ  ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്ഫോടനങ്ങൾക്ക് സാധ്യതയുണ്ട്. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ താലിബാനികളും ഉള്‍പ്പെടുന്നു. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.

സ്ഫോടനത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.