ജനഹൃദയങ്ങളിൽ ഇടം നേടി കെ.സുധാകരന്‍റെ പര്യടനം

Jaihind Webdesk
Thursday, March 21, 2019

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലത്തിൽ ജനഹൃദയങ്ങളിൽ ഇടം നേടി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്‍റെ പര്യടനം. ധർമ്മടത്തും പിണറായിലുമാണ് കെ.സുധാകരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്.

ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ സി പി എമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലടക്കം ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരൻ.ധർമ്മടം ചിറക്കുനിയിൽ നിന്നാരംഭിച്ച പ്രചാരണം മൂന്നു പെരിയയിലെ യുഡിഎഫ് കൺവെൻഷനോടെയാണ് സമാപിച്ചത്. ധർമ്മടത്തെ വിവിധ ഭാഗങ്ങളിലെ ദിനേശ് ബീഡി ബ്രാഞ്ചുകൾ ഉൾപ്പടെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ച കെ.സുധാകരനെ വോട്ടർമാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ എത്തിയപ്പോള്‍ കെ എസ് യു പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ സ്വീകരിച്ചു.

വിദ്യാർത്ഥികളോട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിനിടെ അവർക്കൊപ്പം സെൽഫിയെടുക്കാനും സുധാകരൻ സമയം കണ്ടെത്തി. പിണറായിയിലെ ആർ സി അമല സ്കൂലെത്തിയ സ്ഥാനാർത്ഥിയെ കൊച്ചു കുട്ടികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

കമ്മ്യൂണിസ്റ്റ് ഗ്രാമമായ പിണറായിയിലെ കടകളിലും ആര്‍.സി അമല സ്കൂളിലും വോട്ട് ചോദിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കെ.സുധാകരൻ മടങ്ങിയത്.

മമ്പറത്തെ ഇന്ദിരാഗാന്ധി പബ്ലിക്ക് സ്ക്കൂളിലെത്തിയ കെ.സുധാകരനെ കെ പി സി സി നിർവാഹക സമിതിയംഗം മമ്പറം ദിവാകരന്‍റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ചേർന്ന് സ്വീകരിച്ചു. ഇന്ദിരാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയാണ് കെ.സുധാകരൻ മടങ്ങിയത്.

തുടർന്ന് മൂന്നു പെരിയയിലെ ധർമ്മടം നിയോജക കൺവെൻഷനിൽ കെ.സുധാകരൻ പങ്കെടുത്തു.  കമ്യൂണിസ്റ്റ് ഗ്രാമമായ മൂന്നു പെരിയയിൽ ആവേശകരമായ സ്വീകരണമാണ് കെ.സുധാകരന് പ്രവർത്തകർ നൽകിയത്

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുൾ ഖാദർ മൗലവി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി പി എമ്മിന്‍റെ ശക്തികേന്ദ്രമായ പിണറായായിലും, ധർമ്മടത്തും കെ.സുധാകരന് ലഭിച്ച സ്വീകാര്യത വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു ഡി എഫ്.