‘കേരളത്തിലേത് കാട്ടാളഭരണം’ : ദത്ത് വിവാദത്തിലും ബന്ധു നിയമനത്തിലും സ്ത്രീധന പീഡന ആത്മഹത്യയിലും പ്രതികരിച്ച് കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, November 24, 2021


കേരളത്തിലേത് കാട്ടാള ഭരണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. ചതിയിലൂടെ അമ്മയിൽനിന്ന് കുഞ്ഞിനെ വേർപെടുത്തി ആന്ധ്രയിലേക്ക് കടത്താൻ പാർട്ടിയും സർക്കാരും ഒത്താശ ചെയ്തെന്നും മാനദണ്ഡങ്ങൾ ലംഘിച്ച് കുഞ്ഞിനെ കടത്തിയ ശിശുക്ഷേമ സമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയേയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റ് ഭാര്യയുടെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർനിയമനം നൽകിയതും കാട്ടാള ഭരണത്തിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗാർഹിക പീഡന പരാതി നൽകിയ മോഫിയ പർവീണീന്‍റെ ആത്മഹത്യയിൽ ആലുവ സിഐയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും ക്രമസമാധാനപാലന ചുമതലയിൽനിന്ന് ഉദ്യോഗസ്ഥനെ മാറ്റണമെന്ന ശുപാർശ ആഭ്യന്തരവകുപ്പ് കാറ്റിൽപറത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആരോപണവിധേയനായ സിഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്തുന്ന ബെന്നി ബഹനാൻ എം പിക്കും അൻവർ സാദത്ത് എംഎൽഎക്കും കെപിസിസി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.