ആർഎസ്എസ് ഗ്യാംഗ് പൊലീസിലല്ല, സിപിഎമ്മില്‍ : കെ സുധാകരൻ എംപി

Jaihind Webdesk
Tuesday, September 7, 2021

 

തിരുവനന്തപുരം : സംസ്ഥാന പൊലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കേരളത്തില്‍ സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സിപിഐ ദേശീയ നേതാവ് ആനി രാജ കേരളാ പോലീസില്‍ ആര്‍എസ്എസ് ഗ്യാംഗുണ്ടെന്ന് പ്രസ്താവന നടത്തിയത്.

സിപിഎമ്മിനകത്ത് ആര്‍എസ്എസ് ഉണ്ടെന്നതിന്‍റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസുകളുടെയും അവസ്ഥ ഇപ്പോള്‍ എന്താണെന്ന് കെ സുധാകരന്‍ എംപി ചോദിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിയാകുമെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്‍റെ തെളിവാണ് ആനി രാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം-ആര്‍എസ്എസ് രഹസ്യ ബാന്ധവത്തിന്‍റെ തെളിവാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു.