മാവോയിസ്റ്റുകളെ എവിടെകണ്ടാലും വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി തുറന്നുപറയണം : കെ സുധാകരൻ എം.പി

Jaihind Webdesk
Friday, November 1, 2019

K-Sudhakaran

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംസ്ഥാന സർക്കാരിന്‍റെ നടപടി പ്രാകൃതവും ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ലെന്നും കെ സുധാകരന്‍ എം.പി. സർക്കാർ നടപടി പുരോഗമന കേരളത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. മാവോയിസ്റ്റുകളെ കണ്ടാലുടൻ വെടിവെച്ച് കൊല്ലാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ എന്നത് മുഖ്യമന്ത്രി തുറന്ന് പറയണമെന്നും കെ സുധാകരൻ എം.പി ആവശ്യപ്പെട്ടു.

ജനാധിപത്യ സർക്കാരുകൾക്ക് മാവോയിസ്റ്റുകളെ നേരിടാൻ വ്യക്തമായ കർമ പദ്ധതി ഉണ്ടാവണമെന്ന് കെ സുധാകരന്‍ എം.പി പറഞ്ഞു. പോലീസിന്‍റെ തോക്ക് കൊണ്ട് ഉന്മൂലനം നടത്തി വിധി നടപ്പാക്കാൻ ഈദി അമീന്‍റെ ഭരണമാണോ ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ ആരും അംഗീകരിക്കുന്നില്ലെങ്കിലും ഈ ആധുനിക യുഗത്തിൽ ഒരു ജനാധിപത്യ സർക്കാർ ഇത്തരത്തില്‍ മനുഷ്യത്വരഹിതമായി പെരുമാറരുത്.

സി..പി.എം അധികാരത്തിൽ വന്നതിന് ശേഷം രണ്ട് സ്ത്രീകൾ ഉൾപ്പെടെ 7 പേരെയാണ് തണ്ടർബോൾട്ട് വെടിവെച്ച് കൊന്നത്. മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം കവർന്നെടുത്ത് പരസ്യമായി അതിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മാവോയിസ്റ്റുകളെ എവിടെ കണ്ടാലും വെടിവച്ച് കൊല്ലാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി അക്കാര്യം തുറന്നുപറയണമെന്നും കെ സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.